കോഴിക്കോട് ബേപ്പൂരില്‍ സഹപാഠിയുടെ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി സൗജന്യയെ പൊലീസ് പിടികൂടി.ബെംഗളൂരുവില്‍ എംഎസ്സി സൈക്കോളജി ക്ലാസില്‍ സഹപാഠികളായിരുന്നു ബേപ്പൂർ സ്വദേശിയായ ഗായത്രിയും ആന്ധ്ര സ്വദേശിയായ സൗജന്യയും. ജൂലൈ 19നാണ് 36 പവൻ സ്വർണവുമായി സൗജന്യ കടന്നുകളഞ്ഞത്. പ്രൊജക്‌ട് ചെയ്യാനായി ഗായത്രിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം നടത്തിയത്.പ്രൊജക്ടിന്റെ ആവശ്യത്തിനായി രണ്ട് തവണയാണ് ബേപ്പൂരിലെ ഗായത്രിയുടെ വീട്ടിലേക്ക് സൗജന്യ എത്തിയത്. മാർച്ചിലും ജൂലൈയിലും. ഗായത്രിയുമായുള്ള സൗഹൃദം മുതലെടുത്ത് കിടപ്പുമുറിയില്‍ സൂക്ഷിച്ച 36 പവൻ സ്വർണം സൗജന്യ മോഷ്ടിക്കുകയായിരുന്നു. പിന്നാലെ ബെംഗളൂരുവില്‍ എത്തിയ ശേഷം സൈന്യത്തില്‍ ജോലി ലഭിച്ചെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. മോഷ്ടിച്ച സ്വർണം ഹൈദരാബാദിലും വിജയവാഡയിലും വിവിധ ബാങ്കുകളിലായാണ്സൗജന്യ പണയം വച്ചത്. കിട്ടിയ പണവുമായി പ്രതി ടാൻസാനിയിലേക്ക് കടന്നു .കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്ബോഴാണ് പോലീസിന് വിവരം ലഭിച്ചത്. ഗുജറാത്തില്‍ നിന്നും മുംബൈയില്‍ എത്തിയ പ്രതി ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിക്കുമ്ബോഴാണ് അറസ്റ്റ്.ഇന്നലെ ബേപ്പൂരിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

