വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് കേന്ദ്രം പറയുന്ന പരിഷ്കാരങ്ങള്‍ക്കൊന്നും നിന്നു കൊടുക്കാത്ത ഗവണ്‍മെന്റാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് മന്ത്രി വിഎൻ വാസവൻ.വിദ്യാഭ്യാസ മന്ത്രി നല്‍കിയ വിശദീകരണം പോലെ, സംസ്ഥാനത്ത് മറ്റേതെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം ഉണ്ടാവില്ല. ഈ വിഷയങ്ങള്‍ പല ഘട്ടങ്ങളില്‍ ചർച്ചകള്‍ക്ക് വരികയും, സർക്കാർ തങ്ങള്‍ക്ക് പറ്റുന്നത് മാത്രം അംഗീകരിക്കുകയും, പറ്റാത്തത് അംഗീകരിക്കാൻ പറ്റില്ല എന്ന നിലപാട് അന്നും ഇന്നും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ നിലപാടില്‍ ഒരു മാറ്റവും വരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പാവപ്പെട്ട കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് എസ്‌എസ്‌ഐ ഫണ്ടായ ഏകദേശം 1500 കോടി രൂപ ലഭ്യമാകുന്നത് പരിഗണിച്ച്, പദ്ധതിയില്‍ ഒപ്പിടേണ്ടത് അനിവാര്യമായി വന്നപ്പോള്‍ സ്വീകരിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ലഭിക്കാനുള്ള ഈ ഫണ്ട് നിഷേധിക്കേണ്ട കാര്യമില്ല എന്നുള്ളതു കൊണ്ടാണ് മന്ത്രി ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേന്ദ്രത്തിന്‍റെ നിബന്ധനകള്‍ക്കോ വ്യവസ്ഥകള്‍ക്കോ വിധേയമായിട്ടല്ല, മറിച്ച് ഇവിടെ വിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്ത് സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെയാണ് തുടരുക. മുൻപ് ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കണം എന്ന് കേന്ദ്രം പറഞ്ഞപ്പോള്‍, ഒഴിവാക്കില്ല എന്ന് പറഞ്ഞ് ആ കാര്യത്തില്‍ നിലപാട് സ്വീകരിച്ച ഗവണ്‍മെന്റാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

