പുന്നമടക്കായലിലെ ജലരാജാക്കന്മാരെ പിന്നിലാക്കി നെഹ്റുട്രോഫിയിൽ മുത്തമിടാൻ കോട്ടയത്തിൻ്റെ അഭിമാനമായ കല്ലൂപ്പറമ്പൻ ചുണ്ടൻ്റെ പുതുതലമുറ ചുണ്ടൻ പിറവിയെടുക്കുന്നു. കോട്ടയം പള്ളത്തുള്ള കല്ലൂപറമ്പിൽ ഭവനത്തിൽ നടന്ന ചടങ്ങിൽ കല്ലൂപ്പറമ്പൻ പുത്തൻ ചുണ്ടന്റെ ഉളികുത്ത് ചടങ്ങ് നടന്നു.
ആലപ്പുഴയിലെ ശക്തരായ വള്ളങ്ങളോടു മത്സരിക്കാന്‍ കോട്ടയം ജില്ലയില്‍ നിന്നും 1969 ൽ പണിതിറക്കിയതാണ് ആദ്യ കല്ലുപറമ്പന്‍ ചുണ്ടന്‍. ചുണ്ടൻ വള്ളങ്ങളുടെ രാജശില്പി കോഴിമുക്ക് നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഒരു പള്ളിയോടം ചുണ്ടനായി രൂപപ്പെടുത്തിയെടുക്കുകയായിരുന്നു.കുട്ടനാട്ടിലെ പ്രധാനപ്പെട്ട പല ചുണ്ടന്‍വള്ളങ്ങളേയും തോല്‌പിച്ച കല്ലുപറമ്പന്‍, നെഹ്‌റു ട്രോഫിയും നേടുകയുണ്ടായി. 1970-ലെ ആദ്യ ശ്രമത്തില്‍ തന്നെയായിരുന്നു കല്ലുപറമ്പന്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫി നേടിയത്. തുടര്‍ന്ന് 1971, 1972, 1973-കളിലും വിജയം ആവര്‍ത്തിച്ചതിലൂടെ വെറും ഭാഗ്യം കൊണ്ടു നേടിയതല്ല കന്നി മത്സരവിജയം എന്നു തെളിയിക്കാന്‍ കല്ലുപറമ്പനു കഴിഞ്ഞു. എന്നാല്‍ 1973 ശേഷം 1992 വരെ ഇവര്‍ പിന്നിലായി. 1993-ല്‍ നെഹ്‌റു ട്രോഫി നേടി വിജയക്കൊയ്‌ത്ത് ആവര്‍ത്തിച്ചു. അതായിരുന്നു ഏറ്റവും ഒടുവിലത്തെ ഉജ്ജ്വല വിജയം.
താഴത്തങ്ങാടി വള്ളംകളി ഉള്‍പ്പെടെ പല മത്സരങ്ങളിലും വിജയിയാകാന്‍ കല്ലുപറമ്പന്‍ ചുണ്ടനു സാധിച്ചിട്ടുണ്ട്. നെഹ്‌റു ട്രോഫിക്കായി അവസാനം പൊരുതിയത് 2009-ല്‍ ആയിരുന്നു. പ്രശസ്‌തമായ കല്ലുപറമ്പന്‍ ചുണ്ടന്‍ വള്ളം ഇന്ന് പഴക്കം മൂലം മത്സര രംഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
ഈ അവസരത്തിലാണ് കുടുംബക്കാർ പുതിയ ചുണ്ടൻ വള്ളമെന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാരംഭിച്ചത്.കോഴിമുക്ക് നാരായണൻ ആചാരിയുടെ ചെറുമകൻ സുരേഷ് മഹേശ്വരൻ ആചാരിയാണ് പുതിയ ചുണ്ടൻ്റെ ശില്പി. ഒരു കോടി രൂപയോളം ആണ് ചെലവ് പ്രതീക്ഷിക്കുന്നത്.

