ചലച്ചിത്രതാരം കൃഷ്‌ണപ്രസാദിന് എതിരെ കോട്ടയത്തെ സ്വകാര്യ ആശുപ്രതിയിലെ അസ്ഥിരോഗ വിദഗ്ദൻ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ.ബി. ശ്രീകുമാറാണ് (67) കൃഷ്ണപ്രസാദിന് എതിരെ ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകിയത്. ഡോക്ടർ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിൽ ഡോ.ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്.
കല്ലുകെട്ടുന്നത് കൃഷ്‌ണപ്രസാദ് തടയുകയും കല്ലുകെട്ടിയാൽ പൊളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. ഡോക്ടർ സ്‌ഥലത്തെത്തിയപ്പോൾ വില്ലേജ് ഓഫിസറുമായി കൃഷ്ണപ്രസാദും എത്തി. അതു മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന അഭ്യൂഹമുള്ളതിനാലാണ് തനിക്കെതിരെ ആരോപണമെന്നു നടൻ കൃഷ്ണപ്രസാദ് പറഞ്ഞു. വയൽനികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമത്തെയാണ് ചോദ്യം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ഭൂമികയ്യേറ്റത്തിനെതിരെ മുൻപും പരാതി നൽകിയിട്ടുണ്ട്. ഇതു തന്റെ മാത്രം ആവശ്യമല്ലെന്നും സ്‌ഥലത്തെ 40ഓളം കുടുംബങ്ങളുട പൊതു ആവശ്യമാണെന്നും അതിനാലാണ് ഇടപെട്ടതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

