സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം – 2024 വിതരണം നാളെ (ഫെബ്രുവരി 27 ) വെള്ളിയാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 3 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവൻകുട്ടി ചടങ്ങിൻ്റെ ഉദ്ഘാടനവും പുരസ്ക്കാര വിതരണവും നിർവ്വഹിക്കും.
സെക്യൂരിറ്റി ഗാർഡ് , ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, സെയിൽസ് മാൻ / സെയിൽസ് വുമൺ ,നേഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികൾ ( ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം, ഈറ്റ – കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി ), മാനുഫാക്ച്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളികൾ ( മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മൽസ്യ ബന്ധന വില്പന തൊഴിലാളികൾ, ഐ റ്റി, ബാർബർ ബ്യുട്ടീഷ്യൻ, പാചക തൊഴിലാളി എന്നിങ്ങനെ ഇരുപത് മേഖലകളിലെ തൊഴിലാളികളെയാണ് 2024 ലെ തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് പരിഗണിച്ചത്.തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷൽ സെക്രട്ടറി എസ് ഷാനവാസ് അധ്യക്ഷനാകും. ലേബർ കമ്മിഷണർ സഫ്ന നസറുദീൻ, വാർഡ് കൗൺസിലർ ജി വേണുഗോപാൽ, അഡിഷണൽ ലേബർ കമ്മിഷണർ കെ ശ്രീലാൽ, വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ, തൊഴിലാളികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

