അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത് വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല. 50ല്‍ താഴെ ആളുകള്‍ മാത്രമാണ് എത്തിയത്. കളക്ടറെയടക്കം ക്ഷണിച്ചിരുന്നുവെന്നും കൂടുതല്‍പേരെ പ്രതീക്ഷിച്ചിരുന്നുവെന്നും ശ്രീധരൻ പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍വന്നാല്‍ പദ്ധതി നടപ്പാക്കുമെന്ന് ശ്രീധരൻ ആവർത്തിച്ചു.പില്ലർ ഉപയോഗിച്ചാണ് പാത നിർമ്മിക്കുക. പില്ലറിന് 20 മീറ്റർ ഭൂമി മാത്രമാണ് ആവശ്യം. ഭൂമി വിട്ടുതരുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കുമെന്നും പറഞ്ഞു. അതേസമയം, കേരളത്തില്‍ അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും ഇ.ശ്രീധരനെ നിയമിച്ചിട്ടില്ലെന്ന് ദേശീയ ഹൈസ്പീഡ് റെയില്‍ കോർപ്പറേഷൻ വ്യക്തമാക്കി.

