യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിക്കേണ്ട സത്യവാങ്മൂലം ഇടതുമുന്നണിയില്‍ ചർച്ച ചെയ്ത് ധാരണയില്‍ എത്തിയശേഷം തീരുമാനിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭയില്‍ തീരുമാനം.ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട് മാർച്ച് 14നകം അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ രാഷ്്ട്രീയ തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചത്.നിയമസഭാ തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തില്‍ ആചാരവുമായി ബന്ധപ്പെട്ട നിർണായക നിലപാട് മുന്നണി ചർച്ചചെയ്ത് തീരുമാനിക്കുന്നതാകും ഉചിതമെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു.ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കുക. 2019 ല്‍ യുവതീപ്രവേശത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടു തിരുത്തിയാണ് ബോർഡില്‍ പുതിയ പ്രമേയം വന്നത്.

