സിപിഐഎം നേതാവ് ജി സുധാകരന്റെ നിർണായക വാർത്താസമ്മേളനം ഇന്ന്. രാവിലെ 11 മണിക്ക് പറവൂരിലെ വീട്ടില്‍ മാധ്യമങ്ങളെ കാണും.അമ്ബലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. മത്സരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായാല്‍ കോണ്ഗ്രസ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കും.
എന്നാല്‍ അവസാനവട്ട അനുനയ നീക്കം എന്ന നിലയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഇന്നലെ രാത്രി സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അനുനയനീക്കമെന്നാണ് വിവരം. ജി സുധാകരനെ മുഖ്യമന്ത്രി നേരില്‍ വിളിക്കുകയും ചെയ്തിരുന്നു. നേതാക്കളെ വീടിനുള്ളിലേക്ക് കയറ്റാൻ പോലും ജി സുധാകരൻ തയ്യാറായിരുന്നില്ല. 20 മിനിറ്റോളം വീടിന് പുറത്തിരുന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ ഇന്ന് സുധാകരൻ നടത്തുന്ന വാർത്താസമ്മേളനം ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
അതേസമയം, സുധാകരന്‍ പരസ്യമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കുമെന്ന ധാരണപ്രകാരമാണ് ഇന്നത്തെ വാര്‍ത്താസമ്മേളനം എന്നാണ് സൂചന. അംഗത്വം പുതുക്കുന്നില്ലെന്ന ജി സുധാകരന്റെ പ്രഖ്യാപനം ഒരാഴ്ച്ച പിന്നിട്ടു. സമയമെടുത്തുള്ള ആലോചനകള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ജി സുധാകന്റെ നിലപാട് പ്രഖ്യാപനത്തിന് കാത്തിരിക്കുകായണ് കോണ്ഗ്രസ്.

