സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ തന്നെ നിരവധി സിപിഎം പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് അംഗത്വം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തിൽ മുൻപൊന്നും ഉണ്ടായിട്ടില്ല.സാധാരണക്കാരായ പാർട്ടിക്കാർ ഭരണത്തിൻ്റെ ഗുണഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശരാണെന്നും സതീശൻ പറഞ്ഞു.
പത്തുവർഷത്തെ പിണറായി വിജയൻ്റെ ഭരണമാണ് സിപിഎമ്മിന് ഇത്ര വലിയ നാശമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ തന്നെ തെറ്റായ നടപടികളെ പരസ്യമായി വിമർശിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാർട്ടി ജനറൽ സെക്രട്ടറിക്കോ സംസ്ഥാന സെക്രട്ടറിക്കോ ഇത്തരം വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയുന്നില്ലെന്നും സതീശൻ പറഞ്ഞു.
സിപിഎമ്മിനെ നിലവിൽ ബാധിച്ചിരിക്കുന്നത് വലിയ രീതിയിലുള്ള മൂല്യച്യൂതിയാണെന്ന് സതീശൻ ആരോപിച്ചു. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നുള്ള നേതാക്കളുടെ മാറ്റവും നിലവാര തകർച്ചയുമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും വർഗ്ഗവഞ്ചകന് വോട്ടില്ല എന്ന പ്രതിഷേധം ഉയരുന്നത് പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ തെളിവാണ്. പാർട്ടിയുമായി പിരിഞ്ഞുനിൽക്കുന്നവരെ പെണ്ണ് കേസിലോ കള്ളക്കേസിലോ കുടുക്കി നശിപ്പിക്കുക എന്നതാണ് സിപിഎമ്മിൻ്റെ പ്രധാന രീതിയെന്നും അദ്ദേഹം പറഞ്ഞു.

