കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കാൻ സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. പുതുമുഖങ്ങള്‍ക്കും വിജയസാധ്യതയുള്ളവർക്കും മുൻഗണന നല്‍കും.കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായുള്ള നിർണ്ണായക ചർച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ തുടരും.
രാവിലെ പത്ത് മണിയോടെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കള്‍ ചർച്ചകളില്‍ പങ്കാളികളാകാൻ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്
തിരുവനന്തപുരത്തെ മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. ശക്തമായ മത്സരസാധ്യതയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ആറന്മുള, കോന്നി, അടൂർ തുടങ്ങിയ സീറ്റുകളില്‍ ചർച്ചകള്‍ പുരോഗമിക്കുന്നു. തൃശ്ശൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നു എന്നാണ് റിപ്പോർട്ട്. മലബാറിലെയും എറണാകുളത്തെയും ചില മണ്ഡലങ്ങളിലും തർക്കങ്ങള്‍ പരിഹരിക്കാനുണ്ട്.
സ്ഥിരമായി തോല്‍ക്കുന്നവരെ ഇത്തവണ ഒഴിവാക്കാനാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. പുതുമുഖങ്ങള്‍ക്കും വിജയസാധ്യതയുള്ളവർക്കും മുൻഗണന നല്‍കും. തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നതോടെ 70 ശതമാനം മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

