ധർമടം നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാർഥിയായ പിണറായി വിജയന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചു.ഇന്നലെ വൈകിട്ട് മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജന്മനാടായ പിണറായിയിലേക്ക് പ്രവർത്തകർ ആവേശകരമായ വരവേല്‍പ്പ് നല്‍കി. ഉച്ചക്ക് മൂന്നരയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രിയെത്തിയത്. മുന്നണിയുടെ നായകനെ സ്വീകരിക്കാന്‍ ജില്ലയിലെ പ്രമുഖ നേതാക്കളെത്തിയിരുന്നു. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ പിണറായിയിലേക്ക് ആനയിച്ചത്.
വഴിയിലുടനീളം മുന്നണി പ്രവര്‍ത്തകര്‍ കൊടിയും പ്ലക്കാര്‍ഡുകളുമുയര്‍ത്തി ക്യാപ്റ്റനെ അഭിവാദ്യം ചെയ്തു. അഞ്ചോടെ പ്രചാരണം പിണറായി ടൗണില്‍ സമാപിച്ചു. പിണറായിയില്‍ വര്‍ണക്കുടകളും ബലൂണുകളും പ്ലക്കാര്‍ഡുകളുമായാണ് സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാനെത്തിയത്. തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
അടുത്ത രണ്ട് ദിവസങ്ങള്‍ അദ്ദേഹം മണ്ഡലത്തില്‍ തന്നെയുണ്ടാകും. പ്രധാന വ്യക്തികളുമായും മുന്നണി നേതാക്കളുമായും ബന്ധപ്പെടും. ധർമടത്ത് പിണറായി വിജയന്‍ ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. രണ്ട് തവണയും ജയിച്ച് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ മൂന്നാം തുടര്‍ഭരണത്തിനായാണ് ഇത്തവണ മത്സരിക്കുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വോട്ടെടുപ്പിന് ദിവസങ്ങള്‍ വളരെ കുറവായതിനാല്‍ അതിനനുസരിച്ച പ്രചാരണ ക്രമീകരണങ്ങളാകും മുഖ്യമന്ത്രിക്കുണ്ടാകുക. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ മുന്നണി നേതൃത്വം.

