നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. .തിങ്കളാഴ്ച വൈകിട്ട് 3 മണിവരെയായിരുന്നു സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്പുറത്തു വരുന്ന കണക്കു പ്രകാരം സംസ്ഥാനത്തൊട്ടാരെ 1269 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഔദ്യോക കണക്കുകൾ ഇതുവരെ ലഭ്യമല്ല. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം.പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26 നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർഥ സ്ഥാനാർഥി ചിത്രം തെളിയുക.
പറവൂരിലെ യു ഡി എഫ് സ്ഥാനാർഥി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പാലയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, കോട്ടയത്ത് മുന്നണി സ്ഥാനാർത്ഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ അനിൽകുമാർ, പി അനിൽ കുമാർ, ഏറ്റുമാനൂരിലെ മുന്നണി സ്ഥാനാർത്ഥികളായ മന്ത്രി വി എൻ വാസവൻ , നാട്ടകം സുരേഷ്, ആതിര നായർ, ഒറ്റപ്പാലത്തെ ബി ജെ പി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ്, സുൽത്താൻ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണൻ, നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ, ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ഫിറോസ്, തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി അഖിൽ മാരാര്‍, മാനന്തവാടിയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രൻ, ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അൻവര്‍, അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാർഥി വി എസ് ശിവകുമാർ, തിരുവനന്തപുരം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സുധീർ കരമന, എൻ ഡി എ സ്ഥാനാർഥി കരമന ജയൻ തുടങ്ങിയവരടക്കം പത്രിക നൽകി. പയ്യന്നൂരിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക നൽകി.

