നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.140 മണ്ഡലങ്ങളിലായി 1269 പേരാണ് പട്ടിക നൽകിയിട്ടുള്ളത്.അപരന്മാരെയും വിമതരേയും പിന്തിരിപ്പിക്കാനായി തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്തുണ്ട്.പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്.ഇവരെ 26നുള്ളിൽ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ.ഇതിനുശേഷമായിരിക്കും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിഞ്ഞു വരുക. മാർച്ച് 26 വരെയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി സമയം അനുവദിച്ചിട്ടുള്ളത്.സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിൽ ഉള്ളത്.സൂക്ഷ്മ പരിശോധന നടക്കുന്നത് ഇന്നാണ്. വ്യാഴാഴ്ച വൈകിട്ട് 5 മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.ഏറ്റവും കൂടുതൽ ആളുകൾ പത്രിക സമർപ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. 18 പേരാണ് കൊടുവള്ളിയിൽ പത്രിക സമർപ്പിച്ചിരിക്കുന്നത്.അന്തിമമായ മത്സര ചിത്രം വ്യാഴാഴ്ച വ്യക്തമാവും.

