തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ ‘കെ.സി. നയിക്കട്ടെ’ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ. സി.സി.ടി.വി. തെളിവുകൾ ആണ് ഇയ്യാളെ പിടികൂടാൻ നിർണായകമായത്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോര് രൂക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സി.പി.എം. വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദാണ് രംഗത്തിറങ്ങിയത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ കെ.സി. വേണുഗോപാലിന്റെ ഫോട്ടോ വെച്ച ബോര്‍ഡ് ഇയാള്‍ സ്ഥാപിക്കുകയായിരുന്നു. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം രൂക്ഷമായതിനാല്‍ ഇത് അണികള്‍ ചെയ്തതാണെന്ന് വരുത്താനായിരുന്നു നീക്കം. എന്നാല്‍, പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സി.പി.എം. നേതാവിന്റെ മുഖം തെളിയുകയായിരുന്നു. കെസിയുമായി ഒരു ബന്ധവും സിപിഎം നേതാവിനില്ല. ഇതോടെയാണ് ഗൂഡാലോചന പോലീസിനും വ്യക്തമായത്.
ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഞായറാഴ്ച രാവിലെ ഇയാള്‍ തന്നെ ഇതിന്റെ ചിത്രം പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി നടക്കുന്നു എന്ന മട്ടില്‍ സൈബര്‍ ഇടങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനായിരുന്നു മുഹമ്മദിന്റെ ശ്രമം. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെ സി.പി.എം. നേതാവ് വെട്ടിലായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ദീപന്‍ നല്‍കിയ പരാതിയില്‍ വാടാനപ്പള്ളി പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തു. മേഖലയില്‍ രാഷ്ട്രീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വാടാനപ്പള്ളിയിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കളുടെ പേരില്‍ വ്യാജ ഗ്രൂപ്പ് പോസ്റ്റുകള്‍ പ്രചരിക്കുന്നതിന് പിന്നില്‍ സി.പി.എം. സൈബര്‍ വിങ്ങാണെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്

