നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.തിരുവല്ല വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൻ സ്മിത രാജഗോപാലിന്റെയും മകൻ ഗോവിന്ദ രാജ് (23) ആണ് മരിച്ചത്.
തിരുവല്ല – കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗം അമ്പിളി പാലത്തില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തിരുവല്ല ഭാഗത്തുനിന്നും എത്തിയ ബൈക്ക് പാലത്തിൻറെ കൈവരിയില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. ബൈക്കില്‍ നിന്നും 15 അടിയോളം ദൂരത്തില്‍ തെറിച്ചുവീണ ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തില്‍ മുങ്ങി.
വൻശബ്ദം കേട്ട് എത്തിയ പരിസരവാസികള്‍ നടത്തിയ തെരച്ചിലില്‍ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിലും അഗ്നി രക്ഷാനിലയത്തിലും വിവരമറിയിച്ചു. അവർ എത്തി നടത്തിയ പരിശോധനയിലാണ് തോട്ടിലെ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഗോവിന്ദനെ കണ്ടെത്തിയത്. ഉടൻതന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.കോഴിക്കോട് സ്വകാര്യ കോളജില്‍ എംകോം വിദ്യാർഥിയായിരുന്നു മരണപ്പെട്ട ഗോവിന്ദരാജ്

