ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളായ ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി.ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും ഗൺമാൻമാർക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും ആണ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ മൊഴി നൽകിയിരിക്കുന്നത്. ഗൺമാൻമാർക്ക് അനുവദിച്ചത് തോക്ക് മാത്രമാണ്. ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ തല്ലാൻ ഉപയോഗിച്ച വടി സ്വന്തമായി വാങ്ങിയതാവാമെന്നും പൊലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകിയതായി അറിയുന്നു.പൊലീസ് മാനുവൽ പ്രകാരം ലാത്തിക്ക് 32 ഇഞ്ച് നീളമേ ഉളളൂ. എന്നാൽ ആലപ്പുഴയിലെ മർദ്ദനത്തിൽ ഗൺമാൻമാർ ഉപയോഗിച്ചത് അതിനേക്കാൾ നീളം കൂടിയ വടിയാണെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്.

