മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകേണ്ടത് സർക്കാരാണെന്നും,അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജി സുധാകരന്‍ പറഞ്ഞു.വിഷയത്തിൽ മൂന്നാഴ്ച മുമ്പ് താനും കെ സി വേണുഗോപാലും കളക്ടറും സൂപ്രണ്ടും ചർച്ച നടത്തിയിരുന്നുവെന്നും,ഈ യോഗത്തിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ഈ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു.ഈ മെഡിക്കൽ കോളേജുകളിൽ എന്താണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.അവിടെ ചെല്ലുമ്പോൾ തന്നെ സാധാരണക്കാരായ ജീവനക്കാർ പറയും മരിക്കാനല്ലെങ്കിൽ ഇവിടെ നിന്നും കൊണ്ടുപോകാൻ.മെഡിക്കൽ വിദ്യാർഥികളോട് സംസാരിച്ചപ്പോഴാണ് മെഡിക്കല്‍ കോളേജുകളിലെ ഭക്ഷണ വിതരണത്തെ കുറിച്ചും മറ്റും ജി സുധാകരൻ സംസാരിച്ചത്.തെറ്റായ തീരുമാനങ്ങൾ തിരുത്തേണ്ടത് വിദ്യാർഥികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി സുധാകരന്റെ വാക്കുകൾ ഇങ്ങനെ.
“കോമ്പൌണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്.അന്നദാനം കൊടുക്കുകയാണ്.പിന്നെ ഗവണ്‍മെന്‍റിന്‍റെ ജോലി എന്താ?ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം.ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ.പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം.അവിടെ പാർട്ടികൾ വരരുത്.സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല.ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമാണത്.ആലപ്പുഴ മെഡിക്കൽ കോളേജിൽ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാ.ആ തീരുമാനത്തിന് ശേഷവും ഏതോ ഒരു സംഘടന- സേവാഭാരതി ഷെഡും കെട്ടിയിരിക്കുകയാണ്.സൂപ്രണ്ടിനോട് വിളിച്ചു ചോദിച്ചു എന്താ കാണിക്കുന്നതെന്ന്ദൈവം തമ്പുരാൻ വിചാരിച്ചാൽ നന്നാവുമോ? ഇതൊക്കെ മാറ്റണം”- ജി സുധാകരൻ പറഞ്ഞു.

