ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ അസം സ്വദേശികളായ നസീർ ഉദ്ദീൻ (33), കസ്വാർ അഹമ്മദ് മഞ്ജുദാർ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്.പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 40.80 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു.ദിബ്രുഗഡ് – കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പ്രതികൾ ആലുവ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് പരിശോധന നടത്തിയത്.ഓപ്പറേഷൻ നർക്കോസിന്റെ ഭാഗമായി ആർപിഎഫ്, റെയിൽവെ പൊലീസ്, ഇന്റലിജൻസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇൻവെർട്ടറിന് അസാധാരണമായി ഭാരം കുറഞ്ഞിരുന്നതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തിയത്.പിടിച്ചെടുത്ത ഹെറോയിൻ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കും.സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും അന്വേഷണസംഘം വ്യക്തമാക്കി.പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ വൻ വിലമതിപ്പുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ലഹരിമരുന്ന് എവിടെ നിന്നാണ് കൊണ്ടുവന്നത്, ആർക്കാണ് കൈമാറാൻ പദ്ധതിയിട്ടിരുന്നത്, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ലഹരിക്കടത്ത് ശൃംഖല ആരൊക്കെയാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

