എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.അന്വേഷണത്തിലെ പുരോഗതി അറിയിക്കാൻ വിജിലൻസ് എസ്പി ശശിധരൻ ഇന്ന് കോടതിയിൽ നേരിട്ടെത്തും.17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകളിൽ ഏകീകരിച്ച് കുറ്റപത്രം നൽകാനാണ് തീരുമാനമെന്നും വിജിലൻസ് എസ്പി കോടതിയെ അറിയിച്ചിരുന്നുഎന്നാൽ കേസിലെ അന്വേഷണത്തിൽ കാലതാമസമുണ്ടാകുന്നതിലും,വിചാരണ തുടങ്ങാത്തത്തിലും ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരുന്നത്.
മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2016ലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എം എൻ സോമൻ അടക്കമുള്ള പ്രതികൾ അന്വേഷണത്തിൽനിന്ന് ഒഴിവാകാൻ ശ്രമിച്ചെങ്കിലും പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.കുറ്റപത്രം സമർപ്പിക്കാനും കോടതി വിജിലൻസിന് നിർദേശിച്ചിരുന്നു.കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ചൂണ്ടിക്കാട്ടി 2024ൽ കോടതി ഉത്തരവിട്ടെങ്കിലും കാലതാമസം ഉണ്ടായി.പിന്നീടാണ് എസ്പി ശശിധരൻ്റെ നേതൃത്വത്തിലുള്ള പുതിയ സംഘം കേസ് അന്വേഷണം ആരംഭിച്ചത്.അന്വേഷണ സംഘം രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നുപിന്നോക്കവിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.ഇക്കാര്യത്തിൽ വ്യക്തത വരുത്തനാണ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.മൈക്രോ ഫിനാൻാസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്.നേരത്തെ കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ചും വിമർശനം ഉന്നയിച്ചിരുന്നു.കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.2016ലാണ് വി എസ് അച്യുതാനന്ദന്റ് പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്.

