കൊച്ചിയിൽ ജോസ് ജങ്ഷന് സമീപം ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മൻ, സുഹൃത്ത് ഷമീം എന്നിവരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44) സെൻട്രൽ പോലീസിന്റെ പിടിയിലായി. ലോട്ടറി കച്ചവടക്കാരനെ മർദ്ദിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ദർബാർ ഹാൾ ഗ്രൗണ്ട് ഭാഗത്തുനിന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻപും നിരവധി മോഷണ, അടിപിടി കേസുകളിൽ പ്രതിയാണ് ഇയാൾ.

