കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ചത് ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ.വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ മരിച്ച അഞ്ച് വിദ്യാർഥികളെ തിരിച്ചറിഞ്ഞു.സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.മരിച്ച മറ്റ് മൂന്ന് പേരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്.ലോറിയുടെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറിയ കാർ അപകടത്തിൽ പൂർണമായും തകർന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്.മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രാവിലെ ഒൻപതോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ സ്ഥലത്തെത്തിയത്.കാർ തകർന്ന നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരം പരിശ്രമിച്ചാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.ഇടിയുടെ ആഘാതത്തിൽ ഒരു വിദ്യാർഥി കാറിൽനിന്ന് തെറിച്ച് ലോറിയുടെ മുകളിലേക്ക് വീണതായും നാട്ടുകാർ പറയുന്നു.അപകടസ്ഥലത്തെത്തിയ ആംബുലൻസ് ജീവനക്കാരും രക്ഷാപ്രവർത്തകരും കണ്ടത് അതീവ ദാരുണമായ കാഴ്ചകളായിരുന്നുവെന്നാണ് പറയുന്നത്.അപകടത്തിന് കാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.റോഡിൽ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളും സൂചനാ ബോർഡുകളും ഉണ്ടായിരുന്നില്ലെന്നും ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ ലോറി നിർത്തിയിട്ടിരുന്നതായും നാട്ടുകാർ ആരോപിച്ചു.ഇതേ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് നേരത്തെ നടൻ കൊല്ലം സുധി മരിച്ച അപകടവും നടന്നത്.അപകടത്തിന്റെ പശ്ചാത്തലത്തിൽ ലോറി റോഡിൽ പാർക്ക് ചെയ്ത സാഹചര്യം ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

