സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നീക്കം ആരംഭിച്ചു. ഇതിനായി വൻവിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടിയും സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ടും കെ.എസ്.ഇ.ബി ഇന്ന് സർക്കാരിന് കത്ത് നൽകും. സർക്കാരിന്റെ അനുമതി ലഭിച്ചശേഷമാകും പുതിയ കരാറുകളുമായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കുക. നിലവിൽ യൂണിറ്റിന് പത്തു രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങരുതെന്നാണ് കമ്മീഷന്റെ ചട്ടമെങ്കിലും, എൻ.ടി.പി.സിയിൽ നിന്ന് വാങ്ങാനുള്ള ധാരണ യൂണിറ്റിന് 30 രൂപയ്ക്കായതിനാൽ ഇക്കാര്യത്തിൽ സർക്കാരിനെ കൂടി വിശ്വാസത്തിൽ എടുക്കാനാണ് തീരുമാനം. അതേസമയം, പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും വിദഗ്ധരുമായും റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാൻമാരുമായും ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ബദൽ മാർഗ്ഗങ്ങൾ തേടി സിസ്റ്റം ഓപ്പറേഷൻസ് ഡയറക്ടർ പി. ശിവദാസ്, ഫിനാൻസ് ഡയറക്ടർ ആർ. ബിജു എന്നിവരടങ്ങുന്ന ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉത്തരേന്ത്യയിലെ വൈദ്യുതി മിച്ച സംസ്ഥാനങ്ങളിലേക്ക് ചർച്ചകൾക്കായി തിരിക്കുമെന്നും അധികൃതർ അറിയിച്ചു. വിവിധ സ്വകാര്യ കമ്പനികളുമായും എൻ.ടി.പി.സി ആസ്ഥാനത്തും ചർച്ചകളും സന്ദർശനങ്ങളും നടക്കുമെന്നും അറിയുന്നു.

