ലോക ആന ദിനത്തിലെ ചീഫ് വിപ്പിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പുകൾ മിക്കപ്പോഴും വിനോദവും വിജ്ഞാനവും പകരുന്നതാണ്. ഇക്കഴിഞ്ഞദിവസം അദ്ദേഹം പങ്കെടുത്ത ഒരു ആനയൂട്ടൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. ലോക ആനദിനത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ രസകരമായ പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം.

ഇന്ന് ലോക ആനദിനം. 2012 ഓഗസ്റ്റ് 12 നാണ് ഇത്തരമൊരു ദിനാചരണം ആരംഭിച്ചത് .. കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യസിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഈ ഫൌണ്ടേഷൻ രൂപകൽപ്പന ചെയ്തത് . നൂറോളം വരുന്ന ആന സംരക്ഷണസംഘടനകൾക്കും ഇതിൽ പങ്കാളിത്തമുണ്ട് .ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് യഥാർത്ഥത്തിൽ ഈ സംഘടന ആരംഭിച്ചതെങ്കിലും ലോകത്തെവിടെയും ആനകൾക്കു ഭീക്ഷണിയാവുന്ന പ്രശ്നങ്ങൾക്കെതിരേ ശബ്ദമുയർത്താനുള്ള ശക്തമായ നിലപാടാണ് സംഘടനയുടെ അടിത്തറ. ഇന്ന് ലോക ആനദിനത്തോട് അനുബന്ധിച്ചു പാലാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ പങ്കെടുക്കാനായത് ഹൃദ്യമായ അനുഭവമായിരുന്നു. ആനയൂട്ടോടെ ആനകളെ ആദരിച്ചു. ഈ ഗജമേളയിൽ ആനകളെക്കുറിച്ചു ഒരുപാട് അന്വേഷണം നടത്തിട്ടുള്ള എന്റെ പ്രിയ സുഹൃത്ത് ശ്രീ.ശ്രീകുമാർ അരൂക്കുറ്റി പറഞ്ഞ ഒന്നുരണ്ടു കാര്യങ്ങൾ വളരെ രസകരമായി തോന്നി. ഒന്ന് തമിഴ്നാട്ടിലെ അമ്മുക്കുട്ടി എന്ന ആനയുടെ പാപ്പാൻ എഞ്ചിനീയറിംഗ് ബിരുദധാരിയാണത്രെ. . മറ്റൊന്ന് കോടതി ആനയുടെ യഥാർത്ഥ ഉടമസ്ഥൻ ആരാണെന്നു അറിയാൻ ഇടപെട്ടപ്പോൾ യഥാർത്ഥ ഉടമസ്ഥൻ അടുത്തു ചെന്നപ്പോൾ ആനസ്നേഹം പ്രകടിപിച്ച സംഭവവും വളരെ മനോഹരമായി ശ്രീകുമാർ പറയുകയുണ്ടായി . അതുപോലെ സ്വന്തം ആനയെ കൈമാറ്റം ചെയ്തപ്പോൾ ലഭിച്ച തുകയേക്കാൾ കൂടുതൽ തുക തന്റെ ആനയെ വർഷങ്ങളായി പരിചരിച്ച പാപ്പാന് നൽകിയ ഒരു ആനസ്നേഹിയായ ഉടമസ്ഥന്റെ കഥയും ശ്രീകുമാർ പറഞ്ഞു.

ആനക്കഥകൾ ഒരുപാട് രസകരമാണ് . ഏത് തലമുറയിൽ ഉൾപ്പെട്ടവരും അത് ഇഷ്ട്ടപ്പെടുന്നു. ഞാൻ നെന്മാറ എൻ.എസ്.എസ് കോളേജിൽ അധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആനച്ചമയങ്ങളും ആനക്കമ്പങ്ങളും മനസ്സിലാക്കാൻ സാധിച്ചത് .നമ്മുടെയൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗുരുവായൂർ പത്ഭനാഭനെയും , ഗുരുവായൂർ കേശവനെയും , മംഗലാകുന്ന് കർണ്ണനേയും പോലെയുള്ള കേരളത്തിലെ ആനകളെയൊക്കെ അരികിൽ കണ്ടത് അന്നാണ്. അതുപോലെ അന്ന് എൻ്റെയൊരു സുഹൃത്തായ അധ്യാപകൻ എനിക്ക് സമ്മാനിച്ച കേരളത്തിലെ അന്നത്തെ പ്രമുഖരായ ആനകളുടെ മുഴുവൻ ചിത്രങ്ങൾ ഉള്ള ഫോട്ടോ ആൽബം ഇന്നും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

നിയമസഭയിൽ ഞാൻ ആനകൾക്ക് രജിസ്‌ട്രേഷൻ ബുക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രമുഖമായ ഒരു പത്രത്തിൽ ഒരു വാർത്തവന്നു. ആനക്ക് ആർ സി ബുക്കോ വെന്നായിരുന്നു തമാശ.

എന്തായാലും സ്വന്തമായ് ആനയില്ലെങ്കിലും ആനകളെ എനിക്ക് മാത്രമല്ല ആർക്കും ഇഷ്ട്ടമാണ് . ആനയും കടലും കണ്ടാൽ മതിവരാത്തതാണെന്ന് പറയാറുണ്ട് . അങ്ങനെ നമ്മുടെ മലയാളികളുടെ മനസ്സിലെ അവന്റെ ഉത്സവങ്ങളെയും ആഘോഷങ്ങളെയുമെല്ലാം മോഡി പിടിപ്പിക്കുന്നതിൽ എന്നും ഈ കരിവീരൻമാർക്ക് വലിയ പങ്കുണ്ട് .

എന്നാൽ ഇതൊക്കെ പറയുമ്പോളും ഓർമയിൽ വരുന്ന മറ്റൊരു കാര്യം സഹ്യന്റെ മകനെന്ന മനോഹരമായ വൈലോപ്പള്ളിയുടെ കവിതയാണ് . സഹ്യന്റെ പുത്രനായി വളരെയേറെ ആവേശത്തോട്‌ സഹ്യപർവ്വതത്തിന്റെ വനാന്തരങ്ങളിൽ നടന്നിരുന്ന സഹ്യന്റെ മകന് പിന്നീടുണ്ടായ അനുഭവങ്ങളൊക്കെ യഥാർത്ഥത്തിൽ കണ്ണുനിറയ്ക്കുന്ന നിമിഷങ്ങളാണ് . അതുപോലെ ഉത്സവപ്പറമ്പിൽ നിന്ന കുട്ടി ആനപ്പുറത്തുള്ള തിരുമേനിയാണ് ആനയുടെ ഉടമസ്ഥനെന്ന് തെറ്റിദ്ധരിച്ചു എനിക്കൊരു ആനവാൽ വേണമെന്ന് പറഞ്ഞപ്പോൾ അത് ‘എന്റെയല്ലയി മഹാക്ഷേത്രവും എന്റെയല്ലയി കൊമ്പനാനകളും മക്കളെ ‘ എന്ന് പറഞ്ഞ അക്കിത്തത്തിന്റെ മനോഹരമായ കവിതയും ആനയുടെ കഥകളുമായി ചേർത്ത് വായിക്കേണ്ട കവിതകളാണ് .ആനയോളം പറഞ്ഞാൽ തീരാത്ത ആനക്കഥകൾ നമ്മുടെയൊക്കെ മനസ്സിലുണ്ട്. അതിൽ ചില നുറുങ്ങുകൾ പങ്കു വയ്ക്കുന്നു .ആനകാര്യത്തിനിടയിൽ ചേന കാര്യം എന്ന് മലയാളി തമാശയ്ക്ക് പറയാറുണ്ടെലും ആനക്കാര്യം ചെറിയ ചേനക്കാര്യമല്ല എന്നുറപ്പ് .ഈ ആനപ്രേമികൾക്കും എല്ലാസഹജീവികളെയും സ്നേഹിക്കുന്ന എല്ലാ നല്ലമനുഷ്യർക്കും ഈ നിമിഷത്തിൽ എന്റെ ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു.

1 COMMENT

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...