ഒന്നു കാലിടറിയപ്പോള്‍ സംഭവിച്ചത്!!

ഡോ.ടൈറ്റസ് പി. വർഗീസ്

വളരെ ഉയര്‍ന്ന നിലയില്‍ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന 36 വയസ്സുള്ള ഉദ്യോഗസ്ഥയാണ് ഞാന്‍.

ഭര്‍ത്താവിന് ബിസിനസ്സാണ്. രണ്ടു കുട്ടികള്‍.

മകള്‍ പത്താം ക്ലാസ്സിലും മകന്‍ ഏഴിലും പഠിയ്ക്കുന്നു.

ദാമ്പത്യത്തില്‍ ഭര്‍ത്താവിന് ചെറിയ അലസതയുണ്ട് എന്നതൊഴിച്ചാല്‍ ജീവിതം കുഴപ്പമില്ലാതെ പോകുന്നു.
ഔദ്യോഗിക കാര്യങ്ങളില്‍ വളരെ സ്ട്രിക്ടും അടിമുടി കര്‍ക്കശക്കാരിയുമാണ് ഞാന്‍.

ഞങ്ങളുടെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എല്ലാവര്‍ക്കും തന്നെ എന്നെ ഭയവും ബഹുമാനവുമാണ്. ഒരു തമാശപോലും എന്നോടു പറയാന്‍ അവര്‍ നില്ക്കാറില്ല.

ശാരീരിക സൗന്ദര്യത്തിലും ചുറുചുറുക്കിലും ഒട്ടും പിന്നിലല്ലാത്ത എന്നോട് ദുസൂചനയോടെ ഒരുവാക്കുപോലും ആരും പറയാറുമില്ല.

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് പര്‍ച്ചേസുമായി ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരന്‍ ഞാന്‍ മാത്രമുള്ളപ്പോള്‍ എന്‍റെ ക്യാബിനില്‍ എത്തിയിരുന്നു.

ഔദ്യോഗിക സംഭാഷണത്തിനുശേഷം അവന്‍ എന്‍റെ മുഖത്തുനോക്കി ഞാന്‍ വളരെ ‘സെക്സി ലുക്ക്’ ആണെന്നും ശാരീരികബന്ധത്തിന് താല്പര്യമുണ്ടെന്നും തുറന്നടിച്ചു പറഞ്ഞുകളഞ്ഞു.

ഒന്നും തിരിച്ചുപറയാനാവാതെ ഞാന്‍ സ്തബ്ധയായിപ്പോയി എന്നു പറയുന്നതാവും വാസ്തവം.
ഓഫീസുവിട്ട് പോയതിനുശേഷം കുറച്ചുകഴിഞ്ഞ് എന്‍റെ ഫോണിലേക്ക് അവന്‍ വിളിച്ചു.

പറഞ്ഞതൊക്കെ ആത്മാര്‍ത്ഥമായിട്ടാണെന്നും നല്ലൊരു ലൈംഗികവേഴ്ചയ്ക്ക് താല്പര്യമുണ്ടെങ്കില്‍ അധികം താമസിയാതെ അറിയിക്കണമെന്നും പറഞ്ഞ് അവന്‍ ഫോണ്‍ കട്ടുചെയ്തു.

അപ്പോള്‍ത്തന്നെ തിരികെ വിളിച്ച് ഞാന്‍ അവനെ കുറേ ചീത്തപറഞ്ഞു. ഒരു മറുപടിയും പറയാതെ അവന്‍ കേട്ടുനിന്നതേയുള്ളൂ.

പിന്നീടും പല ദിവസങ്ങളിലും അവന്‍ ലൈംഗികാഭ്യര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടുമൂന്നുതവണ നേരിട്ടും അവന്‍ വന്നിരുന്നു.

പുറമേ അവനോട് അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും അവനെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.

എന്‍റെ ഭര്‍ത്താവിനില്ലാത്ത ശരീരസൗന്ദര്യവും മുഖത്തിന്‍റെ ഭംഗിയുമൊക്കെ എനിക്ക് അവനില്‍ കാണാന്‍ കഴിഞ്ഞു

ചുരുക്കിപ്പറയട്ടെ, കുട്ടികള്‍ സ്കൂളില്‍പോയ നേരം നോക്കി, ഭര്‍ത്താവ് സ്ഥലത്തില്ലാത്ത ഒരു ദിവസം ഞാന്‍ അവനെ വീട്ടിലേക്കു വിളിച്ചു.

ഇന്നുവരെ എനിക്ക് അനുഭവിക്കാന്‍ കഴിയാത്ത ലൈംഗികസുഖമാണ് അവന്‍ എനിക്കുതന്നത്. പിന്നീട് പലതവണ ഇത് ആവര്‍ത്തിച്ചു.

കിടപ്പറയില്‍ ഭര്‍ത്താവിന്‍റെ സാമീപ്യം ഇപ്പോള്‍ എനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

സ്നേഹമയനായ അദ്ദേഹം എന്നെ തൊടുന്നതുപോലും വല്ലാത്തൊരു ‘ഇറിറ്റേഷന്‍’ ഉണ്ടാക്കുന്നുണ്ട്. എനിക്കു സന്തോഷം തരുന്നത് കാമുകനുമായുള്ള ബന്ധം മാത്രമാണ്.

ഇതിനിടയില്‍ അവന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് ഞാന്‍ അറിയാനിടയായി.

ആദ്യമൊക്കെ അവനോട് പൊട്ടിത്തെറിച്ചിരുന്നു. പക്ഷേ, കൂടുതല്‍ കൂടുതല്‍ ലൈംഗിക സംതൃപ്തി എനിക്ക് തന്ന് അവന്‍ എന്‍റെ വായടപ്പിച്ചു.

സെക്സില്‍ അവന്‍ എന്നോട് കാട്ടുന്ന ആവേശത്തില്‍ അവന്‍റെ പരസ്ത്രീബന്ധങ്ങള്‍പോലും എനിക്ക് വിഷയമല്ലാതായി മാറി.

ശരിക്കും ലൈംഗികമായി ഞാന്‍ അവന് അഡിക്ട് ആയതുപോലെ തോന്നിപ്പോകുന്നു.

കുട്ടികളുടെ കാര്യത്തിലോ, ഭര്‍ത്താവിന്‍റെ കാര്യത്തിലോ എനിക്കിപ്പോള്‍ തീരെ ശ്രദ്ധയില്ല.

ഓഫീസ് വിഷയങ്ങള്‍ വലിയ കുഴപ്പങ്ങളിലേക്ക് പലപ്പോഴും എത്താറുണ്ട്.

എല്ലാം അവസാനിപ്പിച്ച് പുതിയൊരു ജീവിതം തുടങ്ങാന്‍ എനിക്ക് സ്വയം കഴിയുമെന്നു തോന്നുന്നില്ല. കൗണ്‍സിലിംഗിന് പലവട്ടം പോയിരുന്നു.

കുറേ റിലാക്സേഷന്‍ ടെക്നിക്കുകള്‍ ചെയ്യിച്ചതല്ലാതെ സൈക്കോളജിസ്റ്റുകള്‍ ഒന്നുംതന്നെ ചെയ്തില്ല. പല സൈക്യാട്രിസ്റ്റുകളെയും കണ്ടപ്പോള്‍ പലതവണ ഹോര്‍മോണ്‍ ടെസ്റ്റ് ചെയ്യിപ്പിച്ചു.

പക്ഷേ, എല്ലാം നോര്‍മല്‍ ആയിരുന്നു. കുറേ മനോരോഗ മരുന്നുകള്‍ അവരൊക്കെ തന്നെങ്കിലും ശരീരം തടിക്കുകയും മയക്കം വരികയും ചെയ്തതല്ലാതെ സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ല.

ഇടയ്ക്ക് ഹിപ്നോട്ടിസവും ചെയ്തിരുന്നു. ഒന്നും ഫലവത്തായില്ല.

എന്‍റെ ചെറുപ്പകാലത്തെപ്പറ്റി ചിലതുകൂടി സൂചിപ്പിക്കട്ടെ.

പിതാവ് ഗള്‍ഫിലായിരുന്നു. അമ്മ സ്കൂള്‍ടീച്ചറും. വളരെ കണിശക്കാരിയായിരുന്നു അമ്മ.

ഒരു ചിരിയോ തമാശയോ ഞങ്ങളുടെ വീട്ടില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.

ആഹാരം പാചകം ചെയ്യാനോ ഞങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ അമ്മ താല്പര്യമുള്ള ആളായിരുന്നില്ല.

ഇതുകൊണ്ടുതന്നെ അച്ഛന്‍ നാട്ടില്‍ വന്നാലും വീട്ടില്‍ ഇരിക്കുമായിരുന്നില്ല.

ശരിക്കും ഞങ്ങള്‍ മൂന്നുമക്കളില്‍ മുതിര്‍ന്നവളായ ഞാന്‍ ഒട്ടും സ്വാതന്ത്ര്യമോ സന്തോഷമോ അനുഭവിച്ചായിരുന്നില്ല വളര്‍ന്നത്.

പിന്നെ, യാദൃച്ഛികമായി ഒരു അടുത്ത ബന്ധുവില്‍നിന്നും ഭാഗികമായ ലൈംഗികവേഴ്ചയും സംഭവിച്ചിട്ടുണ്ട്.

കുഞ്ഞുന്നാളില്‍ അനുഭവിക്കേണ്ടിവന്ന സങ്കടങ്ങളഉടെ മുറിവുകള്‍ ഇപ്പോഴും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

അതൊക്കെ മാറ്റിയെടുക്കാന്‍ കഴിയുമോ?
പുതിയ ഒരു ജീവിതത്തിലേക്ക് വരണമെന്നുണ്ട്. എന്താണ് ഇനി ചെയ്യേണ്ടത്?
അഫ്സാന, ബാംഗ്ലൂര്‍

മറുപടി
സുഹൃത്തേ, കാലങ്ങളായി പരമ്പരാഗത മനശ്ശാസ്ത്രത്തില്‍ ചെയ്യാറുള്ളതുപോലെ, കുറേ ഗുണദോഷവും ഉപദേശങ്ങളുമൊക്കെ നല്‍കാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല.

കാരണം, ഒരുപാട് സൈക്യാട്രിസ്റ്റുകളെയും,സൈക്കോളജിസ്റ്റുകളെയുമൊക്കെ കണ്ടയാളാണല്ലോ താങ്കള്‍.

മരുന്നും, സൈക്കോതെറപ്പികളും, റിലാക്സേഷന്‍ ടെക്നിക്കുകളും, കൗണ്‍സിലിംഗുമൊക്കെ ആവശ്യത്തിലധികം നിങ്ങളെ മടുപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

അടുത്തയിടെ, ആ ചെറുപ്പക്കാരനുമായുണ്ടായ ‘റിലേഷനും’ ശാരീരികബന്ധവുമൊന്നുമല്ല നമ്മുടെ വിഷയം.

ഈവക കാര്യങ്ങളിലേക്ക് നിങ്ങളെ കൊണ്ടുചെന്നെത്തിച്ച താങ്കളുടെ അടിസ്ഥാന സ്വഭാവത്തിനാണ് മാറ്റം ഉണ്ടാവേണ്ടത്.

ആ തരത്തില്‍ ചെറുപ്പകാല-മുന്‍കാല സംഭവങ്ങളുടെ സ്വാധീനം (ഓര്‍മ്മയല്ല) ദുരീകരിയ്ക്കുന്ന ആധുനിക ചികിത്സാ ചിന്താഗതികളാണ് ഇവിടെ അഭികാമ്യം.

സൈക്യാട്രിക് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്‍ ജീവിതം ഹോമിച്ചിട്ടോ, ഉപദേശത്തില്‍ കാതു തഴമ്പിച്ചിട്ടോ എന്തുകാര്യം?
ഉത്തരവാദിത്തമുള്ള കുടുംബിനി.

ഔദ്യോഗിക അധികാരങ്ങളുള്ള ഉദ്യോഗസ്ഥ.

ബഹുമാനീയമായ ജീവിതാവസ്ഥ.

ഒരാള്‍പോലും ദുഃസൂചനയുള്ള ഒരു വാക്കുപോലും പറയാന്‍ ധൈര്യപ്പെടാത്ത ദൃഢവ്യക്തിത്വം. ഇങ്ങനെയൊക്കെയുള്ള ഒരു മുപ്പത്തിയാറുകാരിക്ക് ഒന്നു കാലിടറിയപ്പോള്‍ സംഭവിച്ച ദുരന്തങ്ങളാണ് കത്തിലുള്ളത്.

ലൈംഗികത എന്നത് സുഖത്തിന്‍റെ ആഴക്കടലാണെന്നും, അതില്‍ മുങ്ങിത്തപ്പി കഴിയുന്നിടത്തോളം ‘മുത്തും പവിഴവും’ കൈക്കലാക്കണമെന്നും ആധുനികസംസ്ക്കാരം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

‘സാന്മാര്‍ഗ്ഗികത’, ‘ധാര്‍മ്മികത’ എന്നിങ്ങനെയുള്ള വാക്കുകള്‍ ആരെങ്കിലും ഉച്ചരിച്ചാല്‍ അവരെ പിന്തിരിപ്പന്മാരായും, പഴഞ്ചന്മാരായുംപോലും ചിത്രീകരിക്കുന്ന ‘വിശാലചിന്താഗതി’ക്കാരുടെ നാടാണിത്.

സുഹൃത്തേ, നമുക്കു ചുറ്റുമുള്ള ലോകം പ്രലോഭനങ്ങളുടേതാണ്.

ശരി തെറ്റുകളുടെ നൂല്‍പ്പാലത്തിലൂടെയാണ് ഓരോ ദിവസവും നമ്മുടെയൊക്കെ ജീവിതം. തെറ്റുകളൊന്നും തെറ്റല്ലെന്നും അവസരം കിട്ടുന്നതൊക്കെ ആസ്വദിയ്ക്കാനുള്ളതാണ് ജീവിതമെന്നും അനുനിമിഷം നമ്മളെ ഓര്‍മ്മിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് പുതുലോകം.

സോഷ്യല്‍ മീഡിയകള്‍ സൗഹൃദത്തിന് പ്രദാനം ചെയ്തത് വിശാലതയല്ല; രഹസ്യാത്മകതയാണ്. നമ്മുടെ കയ്യിലെ മൊബൈല്‍ഫോണും നമുക്ക് നല്‍കുന്നത് ഇതുതന്നെയാണ്.

താങ്കളുടെ കാര്യത്തില്‍ പ്രശ്നം കുറേക്കൂടി വ്യത്യസ്തതയുള്ളതാണ്.
മറ്റുള്ളവര്‍ക്കിടയില്‍ ‘പവര്‍ഫുള്‍’ എന്നുപറയാവുന്ന വ്യക്തിത്വം.

പെട്ടെന്നൊരു നിമിഷം സ്മാര്‍ട്ടായ ഒരു ചെറുപ്പക്കാരന്‍ വന്ന് മുഖത്തുനോക്കിപ്പറഞ്ഞ ലൈംഗികാവശ്യം കേട്ടു നിങ്ങള്‍ ‘ഷോക്ക്ഡ്’ ആവുന്നു.

പക്ഷേ, പിന്നീട് ആ ‘ധൈര്യ’ത്തിന്‍റെ സൗന്ദര്യത്തില്‍ അറിഞ്ഞോ അറിയാതെയോ വീണുകൊടുക്കേണ്ടിയും വന്നു.

ഒരുകാര്യം ഓര്‍ക്കുക, പുറമേയുള്ള ദൃഢതയും കാര്‍ക്കശ്യവുമൊന്നും ഉള്‍മനസ്സിന് പലപ്പോഴും ഉണ്ടാവണമെന്നില്ല.

ഏതൊരാളിന്‍റെയും മാനസികാവസ്ഥയുടെ അടിസ്ഥാനം ചെറുപ്പകാലമാണ്.

അതായത് കൗമാരത്തിന്‍റെ തുടക്കംവരെയുള്ള കാലഘട്ടം.

വളരെ സ്ട്രിക്ടായ അമ്മയുടെ സാമിപ്യമായിരുന്നു കുട്ടിക്കാലത്ത് താങ്കള്‍ക്ക് ലഭിച്ചിരുന്നതെന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ.

നിങ്ങള്‍തന്നെ അത് സൂചിപ്പിച്ചിട്ടുണ്ട് താനും.
അച്ഛന്‍റെ സാമിപ്യവും സംരക്ഷണവും, അമ്മയുടെ സ്നേഹവാത്സല്യങ്ങളും ഒരു കുട്ടിയില്‍ ഒരുപോലെ നിറയേണ്ടതുണ്ട്.

പിതാവിലൂടെയാണ് തിരിച്ചറിവും ആത്മവിശ്വാസവും ഒരു കുഞ്ഞിലേക്ക് കടന്നുവരുന്നത്. സ്നേഹവും നന്മകളുമൊക്കെ മാതാവില്‍നിന്നും.

രണ്ടും ഒരേപോലെ കിട്ടി വളരുന്ന കുട്ടി വൈകാരികമായി സന്തുലിതാവസ്ഥയില്‍ ആയിരിക്കും.
കളിചിരിതമാശകള്‍ ഇല്ലാത്തൊരു വീടായിരുന്നു നിങ്ങളുടേതെന്ന് പറഞ്ഞല്ലോ.

അമ്മയുടെ കടുത്തസ്വഭാവം നിങ്ങളുടെ പിതാവില്‍ ഉണ്ടാക്കിയ അകല്‍ച്ചയാവാം അതിനുകാരണം.

ഗള്‍ഫിലായിരുന്ന അച്ഛന്‍റെ സാന്നിദ്ധ്യം വേണ്ടുംവണ്ണം ലഭിച്ചിരുന്നില്ല നിങ്ങള്‍ക്ക് എന്നതും ഓര്‍ക്കുക.

ഒരുപക്ഷേ, അടുത്തബന്ധത്തിലോ, അറിയുന്ന ചുറ്റുവട്ടത്തോ ഉള്ള ആരുടെയെങ്കിലുമൊക്കെ നിങ്ങളോടുള്ള പെരുമാറ്റവും ഇത്രത്തോളം കാര്‍ക്കശ്യവും നിങ്ങളില്‍ ഉണ്ടാവാന്‍ കാരണമാവാം.

ബലമുള്ള ചട്ടക്കൂടിനുള്ളിലെ ദുര്‍ബലമായ മനസ്സാണ് നമ്മില്‍ പലരുടേതും എന്നോര്‍ക്കുക.

അങ്ങനെ മനസ്സ് ദുര്‍ബലമാവുന്നതാവട്ടെ വളര്‍ന്നുവന്ന സാഹചര്യങ്ങളുടെയും പൂര്‍വ്വകാല അനുഭവങ്ങളുടെയും സ്വാധീനം മൂലവും.

ആദ്യമേ സൂചിപ്പിച്ചപോലെ, നമ്മുടെ വിഷയം അവസാനം വന്നുപെട്ട ലൈംഗിക അടുപ്പമോ ചെറുപ്പക്കാരനോ അല്ല.

ഈ വക ‘അതിവൈകാരികത’യിലേക്ക് താങ്കളെ നയിച്ച ശൈശവ ബാല്യ-കൗമാര സംഭവങ്ങളാണ്.

വീട്ടിലെ മുതിര്‍ന്ന കുട്ടിയാവുമ്പോള്‍, സ്വാഭാവികമായും ഉത്തരവാദിത്തങ്ങളും നിങ്ങളിലേക്ക് വന്നിട്ടുണ്ടാവാം.

താങ്കളുടെ പുറമേയുള്ള ‘സീരിയസ്സ്നെസ്സി’ന് അങ്ങനെയും ഒരു പശ്ചാത്തലമുണ്ട്.

പിതാവിന്‍റെ സാമിപ്യവും സംരക്ഷണവും കിട്ടാതെ വളര്‍ന്ന പെണ്‍കുട്ടികളില്‍ അസാധാരണ പ്രണയവാസനയുടെ വേരുകള്‍ നാമ്പിടാറുണ്ട്.

പിന്നെ, യാദൃച്ഛികമായി വളരെ ചെറുപ്പത്തില്‍ ഭാഗികമായി ഉണ്ടായ ലൈംഗികബന്ധവും താങ്കളില്‍ അമിത ആസക്തി അടിത്തറയിട്ടിട്ടുണ്ട്.

അതായത്, ഉപബോധമനസ്സിന്‍റെ വളര്‍ച്ചയുടെ പൂര്‍ത്തീകരണം നടക്കുന്ന 14-15 വയസ്സിനുള്ളില്‍ വന്നുപെടുന്ന സ്വീകരിയ്ക്കപ്പെടാതെയുള്ള ലൈംഗികവേഴ്ചകളും അടുപ്പങ്ങളും പില്‍ക്കാലത്ത് അതിലേക്കുള്ള അസാധാരണ ആസക്തിയായി മാറാറുണ്ട്.

ഉള്‍മനസ്സില്‍ അടിച്ചമര്‍ത്തിവയ്ക്കപ്പെട്ട ഇത്തരം വികാരം പ്രായപൂര്‍ത്തിയായതിനുശേഷം എപ്പോഴെങ്കിലും ഒരവസരം കിട്ടുമ്പോള്‍ ‘പുറത്തുചാടി’ പ്രാവര്‍ത്തികമാക്കാറുണ്ട്.

കാരണം സ്ഥിരീകരിയ്ക്കപ്പെടാത്ത വികാരങ്ങള്‍ അതിനായി ശ്രമിച്ചുകൊണ്ടേയിരിയ്ക്കും.
ശാസ്ത്രീയസത്യങ്ങള്‍ ബോറടിപ്പിച്ചുവെങ്കില്‍ ക്ഷമിയ്ക്കുക.

എപ്പോഴൊക്കെയോ ചെറുപ്പത്തില്‍ രൂപപ്പെട്ട അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക കുറ്റബോധമാണ് പിന്നീട് ഇത്തരം സ്വഭാവരീതികളില്‍ താങ്കളെ എത്തിച്ചതെന്ന് നിസ്സംശയം പറയാം.

ഭര്‍ത്താവിന്‍റെ ‘ദാമ്പത്യഅലസത’യും അതിന് ഒരു അവസാന കാരണമാവാം.

താങ്കള്‍ ഇപ്പോള്‍ എന്താണോ അതിനു കാരണം താങ്കള്‍ കടന്നുവന്ന ജീവിതാനുഭവങ്ങള്‍ തന്നെയാണ്.

ചെറുതും വലുതുമായ അത്തരം സംഭവങ്ങളും അവയുടെ തീവ്രതയും എച്ച്. ആര്‍. ടി. എന്ന ആധുനിക മനശ്ശാസ്ത്ര സമ്പ്രദായത്തിലൂടെ കണ്ടെത്താന്‍ സാധിക്കുന്നതാണ്.

ശ്രദ്ധിക്കുക, വളരെ അപ്രസക്തമെന്ന് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും തോന്നുന്ന സാധാരണ കാര്യങ്ങള്‍പോലും എച്ച്. ആര്‍. ടി.യില്‍ ചികിത്സാവിധേയമാക്കാറുണ്ട്.

ഉദാഹരണത്തിന് അഞ്ചുവയസ്സില്‍ പിതാവ് വാങ്ങിത്തന്ന ഒരു പാവക്കുട്ടി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ആ പ്രായത്തില്‍ അതൊരു വലിയ സംഭവമായിരിക്കുമല്ലോ ആ കുട്ടിക്ക്!

അത്രത്തോളം സൂക്ഷ്മതയുള്ളതുകൊണ്ടാണ് ആഴത്തിലുള്ള രോഗസൗഖ്യം എച്ച്. ആര്‍. ടി.യില്‍ സാധ്യമാകുന്നത്.

ഒരുപക്ഷേ ഓര്‍മ്മിച്ചെടുക്കാന്‍പോലും ബുദ്ധിമുട്ടുള്ള നിങ്ങളുടെ ജീവിതത്തിലെ പ്രതികൂല സംഭവങ്ങളുടെ സ്വാധീനം (ഓര്‍മ്മയല്ല) വളരെ ശ്രദ്ധയോടെ,എച്ച്. ആര്‍. ടി. സമ്പ്രദായത്തിലെ ബയോഫീഡ്ബാക്ക് സംവിധാനങ്ങളിലൂടെ ‘ഡികോഡ്’ ചെയ്തു മാറ്റുമ്പോള്‍ താങ്കള്‍ പൂര്‍ണ്ണമായും പുതിയൊരു സ്വഭാവത്തിലേക്ക് മാറ്റപ്പെടും.

റിട്രീവല്‍ ഫ്രീക്വന്‍സി തെറപ്പി, ബ്രെയിന്‍വേവ് തെറപ്പി തുടങ്ങി എച്ച്. ആര്‍. ടി.യുടേതായ ചികിത്സാരീതികളിലൂടെ പൂര്‍ണ്ണമായും ഇത് സാദ്ധ്യമാണ്. ആശംസകള്‍….!

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...