ദലിത്, പിന്നാക്ക–ഗോത്ര വിഭാഗങ്ങൾക്ക് അവസരങ്ങൾ കൂട്ടാനായി ജാതിസംവരണം 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മധ്യപ്രദേശിലെ രത്ലമിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ വിജയിക്കുകയാണെങ്കിൽ സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തും. പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ദലിതുകൾക്കും ആദിവാസികൾക്കും അവർക്കാവശ്യമുള്ള സംവരണം നൽകുമെന്നും രാഹുൽ വ്യക്തമാക്കി.
സംവരണത്തെ ചൊല്ലി എൻഡിഎയും ഇന്ത്യ മുന്നണിയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. മുസ്‌ലിംകൾക്ക് വേണ്ടിയാണ് കോൺഗ്രസ് സംവരണം വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്നായിരുന്നു മോദിയുടെ ആരോപണം. ‘കോൺഗ്രസിന്റെ ഷെഹ്സാദയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഞാൻ വെല്ലുവിളിക്കുകയാണ്. മതത്തിന്റെ പേരിൽ സംവരണം അവർ ഒരിക്കലും ദുരുപയോഗം ചെയ്യില്ലെന്നും ഭരണഘടനവച്ച് കളിക്കില്ലെന്നും അവർ പ്രഖ്യാപിക്കണം’ എന്നായിരുന്നു മോദി പറഞ്ഞത്.
400 സീറ്റുകൾ എന്ന മുദ്രാവാക്യം ഉയർത്തിയ അവർക്ക് 150 സീറ്റു പോലും ലഭിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു