കോഴിക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 58 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി.
കന്യാകുമാരം മാര്‍ത്താണ്ഡം സ്വദേശിയായ രതീഷിനെ(28)യാണ് കോടതി തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചത്.
നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം സുഹൈബിന്റേതാണ് വിധി.
2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.
നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജീവ് കുമാര്‍, ടിപി ഹര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.