കോട്ടയം: രാജ്യസഭാ സീറ്റിനായി സിഎംപിയും ഫോർവേഡ് ബ്ലോക്കും.
ഒഴിവു വരുന്ന ഒരു സീറ്റ് മുസ്‍ലിം ലീഗിന് അർഹതപ്പെട്ടതാണ്.
അതുകൊണ്ടു തന്നെ യുഡിഎഫിൽ ആവശ്യം കടുപ്പിക്കാൻ സാധ്യതയില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രണ്ടു കക്ഷികളും ചോദിച്ച സീറ്റുകൾ നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.
പകരം ഉപാധിയായി രാജ്യസഭ സീറ്റ് ഇരു പാർട്ടികളുടെയും നേതാക്കന്മാരായ സി.പി.ജോണും ജി.ദേവരാജനും യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഈ സീറ്റുകളിലാണ് ഇരുനേതാക്കളും അവകാശവാദവുമായി ഇപ്പഴും രംഗത്തെത്തുന്നത്.
യുഡിഎഫ് സെക്രട്ടറി കൂടിയാണ് സി.പി.ജോൺ.
തന്റെ പാർട്ടി നിരുപാധിക പിന്തുണയാണ് യു ഡി എഫിനു നൽകുന്നതെന്നാണ് ജോണിന്റെ പക്ഷം.
മറ്റൊരു മുന്നണിയിൽ നിന്നുവന്ന ആർഎസ്പിയ്ക്ക് ലോക്സഭയിൽ പ്രാതിനിധ്യം നൽകിയതിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ലോക്സഭയിൽ സീറ്റ് നൽകിയതിലും ഈ രണ്ടു കക്ഷികൾക്കും പരിഭവമുണ്ട്.
അതാണ് അവരിപ്പോൾ പ്രകടിപ്പിക്കുന്നതും.