ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നത്. ഇത്രയും സഹായിച്ച പാർട്ടിയെ തള്ളിപ്പറയുന്നത് ജീവിതത്തിൽ ഉണ്ടാകില്ല.
വയനാട്ടിലേക്ക് മത്സരിക്കാൻ ഇല്ല,
രാജ്യസഭയിലേക്ക് ഒട്ടും മത്സരിക്കില്ലെന്നും മുരളീധരൻ.
കോഴിക്കോട് മാധ്യമങ്ങളോടായിരുന്നു കെ. മുരളീധരൻ്റെ പ്രതികരണം.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയെ ചൊല്ലിയുള്ള പാർട്ടിയിലെ തമ്മലടി അവസാനിപ്പിക്കണം.
പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റർ യുദ്ധവും നല്ലതല്ലെന്നും തോൽവി അന്വേഷിക്കാൻ കമ്മീഷനെ വച്ചാൽ അത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായ തോൽവിയുണ്ടായാൽ പ്രവർത്തകരിൽ ചില വികാരങ്ങൾ ഉണ്ടാകും. അവിടെ കണ്ടത് തോറ്റതിന്റെ വികാര പ്രകടനമാണ്. അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി.
അടിയും പോസ്റ്റർ യുദ്ധവും പാർട്ടിക്ക് നല്ലതല്ല. താൻ മാറിനിൽക്കുന്നത് പാർട്ടിയെ ബാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന് ഒരുപാട് നേതാക്കൾ ഉണ്ട്. പൊതുരംഗത്തുനിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും ലോക്കൽ ബോഡി ഇലക്ഷനിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലേക്ക് മത്സരിക്കാൻ ഇല്ല. രാജ്യസഭയിലേക്ക് ഒരുതരത്തിലും പോകില്ലെന്നും, അങ്ങനെ വന്നാൽ തനിക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് വിചാരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരണം. ഇപ്പോൾ അദ്ദേഹത്തെ മാറ്റാൻ പാടില്ല. കോൺഗ്രസിന് ഇത്രയും നല്ല റിസൽട്ട് കിട്ടി എന്നുപറഞ്ഞാണോ അദ്ദേഹത്തെ മാറ്റുകയെന്നും മുരളീധരൻ ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പു വരെ അദ്ദേഹം തുടരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരൻ വ്യക്തമാക്കി.
തൃശൂരിൽ മത്സരിക്കാൻ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.