28 വർഷത്തെ സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാർ.
രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിൻ്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങൽ.
റിപ്പോർട്ടർ ടിവിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് എംവി നികേഷ് കുമാർ സ്ഥാനമൊഴിഞ്ഞു.
എല്ലാ കാലത്തും തന്റെ ജീവിതത്തിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം.വി നികേഷ് കുമാർ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയിൽ പൊതുപ്രവർത്തനത്തിൻ്റെ ഭാഗമായി വിവിധ രീതിയിൽ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്.
ഇനി സിപിഎം അംഗമായി പ്രവർത്തിക്കും. റിപ്പോർട്ടർ ടിവി ഞാൻ ജന്മം നൽകിയ സ്ഥാപനമാണ്. എന്റെ കരുതലും സ്നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോർട്ടറിനൊപ്പം ഉണ്ടാകും.
ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവർത്തനത്തിൽ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം.വി നികേഷ് കുമാർ വിശദീകരിച്ചു.
കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം.വി രാഘവന്റെയും സി.വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം.വി നികേഷ് കുമാറിന്റെ ജനനം.
ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. 2003ൽ കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലായി ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു.
2011ൽ റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.