തിരുവനന്തപുരം, കളിയിക്കാവിള കൊലപാതകക്കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.
പ്രതി അമ്പിളിയുടെയും കൊല്ലപ്പെട്ട ദീപുവിന്റെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.
ഒപ്പം ഇവരുമായി ബന്ധപ്പെട്ട ആളുകളെയും ഇന്ന് ചോദ്യം ചെയ്തേക്കും.
പ്രതി അമ്പിളി കുറ്റം സമ്മതിച്ചെങ്കിലും, കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തിൽ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം.
ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
പ്രതി അമ്പിളിയെയും കൊല്ലപ്പെട്ട ദീപുവിനെയും അടുത്തറിയുന്നവരെ കൂടി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിലും ചില വൈരുധ്യങ്ങൾ ഉണ്ടെന്നാണ് വിവരം.
അമ്പിളിയുടെ വീടായ മലയത്തും കാറിൽ കയറിയ നെയ്യാറ്റിൻകരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷണത്തിലാണ് പൊലീസ്.
ദീപുവിന്റെ കുടുംബം പറയുന്നത് ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയുണ്ടെന്നാണ്.
ദീപുവിന് അങ്ങനെ വന്ന കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
കടം കൂടിയതിനാൽ ഇൻഷുറൻസ് ലഭ്യമാകാൻ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും, തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.
എന്നാൽ പോലീസ് ഇത് തള്ളിക്കളയുന്നു.
മോഷണത്തിന് വേണ്ടി തന്നെയായിരുന്നു കൊലപാതകം എന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം.
ഇതിന് ആവശ്യമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു.