ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയില്‍ എട്ടുവയസ്സുകാരിയെ ക്രുരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്.
12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളിയെന്ന് കുട്ടികള്‍ പൊലീസിന് മൊഴിനല്കിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച മുതല്‍ മൂന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായിരുന്നു. തുടർന്ന് പിതാവ് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുച്ചുമാരി പാർക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായതെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടർന്ന് പൊലീസ് തിരച്ചില്‍ ആരംഭിച്ച് പ്രദേശവാസികളെ ചോദ്യം ചെയ്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ഇതോടെയാണ് പൊലീസ് നായയെ ഉപയോഗിച്ച് പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനയില്‍ പൊലീസ് നായ പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളുടെ അടുത്തെത്തി. രണ്ട് പേർ 12 വയസ്സുള്ള ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. ഒരാള്‍ 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും. കുട്ടിയുടെ സ്കൂളില്‍ തന്നെയാണ് ഇവർ പഠിക്കുന്നത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതായി പ്രതികള്‍ സമ്മതിച്ചു.
കുട്ടി പാർക്കില്‍ കളിക്കുന്നത് കണ്ട് അവർ ഒപ്പം ചേരുകയായിരുന്നു. പിന്നെ കുട്ടിയെ മുച്ചുമാരി ഡാമിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
കുട്ടി സംഭവം പുറത്തുപറയുമോ എന്ന് ഭയന്ന സംഘം അവളെ കൊന്ന് മൃതദേഹം അടുത്തുള്ള കനാലില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താത്തതിനാല്‍ കുട്ടിയെ കാണാതായ കേസ് ആയിത്തന്നെയാണ് പരിഗണിക്കുക എന്ന്
മുച്ചുമാരി പൊലീസ് ഇൻസ്പെക്ടർ വ്യക്തമാക്കി.