ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ഹൈകോടതി വിധിക്കെതിരെ അന്തരിച്ച സി.പി.എം നേതാവ് കുഞ്ഞനന്തന്റെ ഭാര്യ നല്കിയ ഹർജിയില്‍ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
പി.കെ കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ച പിഴത്തുക കുടംബത്തില്‍ നിന്ന് ഈടാക്കണമെന്ന ഹൈകോടതി വിധിക്കെതിരെയാണ് ഭാര്യ വി.പി ശാന്ത സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്‍ 13ാം പ്രതിയായ പി.കെ.കുഞ്ഞനന്തന് വിചാരണകോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് വിധിച്ചിരുന്നത്. വിധിക്കെതിരായ അപ്പീല്‍ ഹൈകോടതിയില്‍ പരിഗണനയിലിരിക്കെ 2020 ല്‍ കുഞ്ഞനന്തൻ മരണപ്പെട്ടു.
തുടർന്നാണ് ഈ തുക ഭാര്യ നല്‍കണമെന്ന് ഹൈകോടതി ഉത്തരവ് വന്നത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചത്.എട്ടാം പ്രതി കെ സി രാമചന്ദ്രന്, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവര്‍ നല്കിയ ഹരജികളിലും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. ഹരജികള്‍ ആഗസ്റ്റ് 20ന് വീണ്ടും പരിഗണിക്കും.