കഴിഞ്ഞ വെള്ളിയാഴ്ച കാനഡയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കോട്ടയം നട്ടാശേരി സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക്തെക്കുകൂർ കൊട്ടാരത്തിൽ (പടിഞ്ഞാറേ കെട്ടിൽ)
ജുഗൽ കിഷോർ മെഹ്ത്ത (അപ്പു -25) ആണ് മരിച്ചത്.
രാജീവ് കിഷോർ മെഹ്ത്തയുടെയും, (രാജു), കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ ചിത്രയുടെയും മകനാണ്. കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഷാർലറ്റ് ടൗൺ അൽബനിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ട്രാൻസ് കാനഡ ഹൈവേയിൽ നിന്ന് റാംപിലേക്ക് തിരിയുമ്പോൾ നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു എന്നാണ് വിവരം.
ജുഗലിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന എറണാകുളം മുളന്തുരുത്തി ആർക്കുന്നം സ്വദേശി കവനാപ്പറമ്പിൽ നെടുവതാഴം ഡോണ ഷാജിയും (23) അപകടത്തിന് പിന്നാലെ മരിച്ചിരുന്നു.
കാറിൽ 4 പേരാണ് ഉണ്ടായിരുന്നത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജുഗലിനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ ഇരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
പരിക്കേറ്റ മറ്റു രണ്ട് പേരും കാനഡയിലെ പ്രിൻസ് കൗണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കാനഡയിൽ പഠനത്തിന് ഒപ്പം ജോലി കൂടി ചെയ്യുകയായിരുന്നു ജുഗൽ. ആറ് വർഷം മുമ്പ് കാനഡയിൽ എത്തിയ ഡോണയും പഠനത്തോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.