എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം ഏറ്റെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ് രംഗത്ത്.
ലോറൻസ് ബിഷ്‌ണോയി ചെറിയ കുറ്റവാളിയാണെന്നും നിയമം അനുവദിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ മുഴുവൻ സംഘത്തെയും തുടച്ചുനീക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ബാബാ സിദ്ദീഖി കൊലപാതകത്തില്‍ രൂക്ഷമായി പ്രതികരിച്ച പപ്പു യാദവ്, ലോറൻസ് ബിഷ്‌ണോയി ആദ്യം സിദ്ദു മൂസെവാലയെ കൊന്നുവെന്നും പിന്നീട് രാഷ്ട്രീയ രജ്പുത് കർണി സേന ദേശീയ അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയേയും ഇപ്പോള്‍ ബാബ സിദ്ദീഖിയെയും ജയിലില്‍ ഇരുന്ന് കൊലപ്പെടുത്തിയെന്നും എല്ലാവരും നിശബ്ദരായ കാഴ്ചക്കാരായി മാറിയെന്നും കുറ്റപ്പെടുത്തി. കൊടും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതൊരു രാജ്യമാണോ അതോ ഭീരുക്കളുടെ സൈന്യമാണോ? ഒരു കുറ്റവാളി ജയിലില്‍ ഇരുന്നു വെല്ലുവിളിക്കുന്നു. എല്ലാവരും കാഴ്ചക്കാരായി തുടരുന്നു. നിയമം അനുവദിക്കുകയാണെങ്കില്‍, 24 മണിക്കൂറിനുള്ളില്‍ ലോറൻസ് ബിഷ്‌ണോയി എന്ന ചെറിയ കുറ്റവാളിയുടെ മുഴുവൻ ശൃംഖലയും ഞാൻ തുടച്ചുനീക്കും” പപ്പു യാദവ് തന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.
ശനിയാഴ്ചയാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദീഖി വെടിയേറ്റു മരിച്ചത്.