വിദ്യാര്‍ത്ഥി വിസയില്‍ കാനഡയിലെത്തിച്ച് അവിടെ നിന്ന് യുഎസിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ കടത്തിവിടുന്നതിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ ഇത്തരം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചില കനേഡിയന്‍ കോളജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.പരിശോധനയിലൂടെ 19 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ ഇഡി മരവിപ്പിക്കുകയും, രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും കുറ്റകരമായ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധനയിൽ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.കാനഡയിലെ 260 കോളേജുകൾ ഉൾപ്പെടുന്ന മനുഷ്യക്കടത്തുകാരുടെ ഒരു അന്താരാഷ്ട്ര സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്. സ്റ്റുഡന്റ് വിസ വഴി ഇന്ത്യൻ പൗരന്മാരെ കാനഡ വഴി യുഎസിൽ എത്തിക്കുമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 55 മുതൽ 60 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.

