തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെ, ഗ്യാനേഷ്കുമാറിനെ തിടുക്കപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും തീരുമാനം കോടതിയെ അധിക്ഷേപിക്കലാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിശ്ചയിക്കാനുള്ള സമിതിക്ക് മുന്നിൽ താൻ നൽകിയ വിയോജനക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ കുറിപ്പ്. സുപ്രീം കോടതി ഇടപെടലിനെ കേന്ദ്ര സർക്കാർ ഭയക്കുന്നതിന്റെ തെളിവാണ് പെട്ടെന്നുള്ള നിയമനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കുറ്റപ്പെടുത്തി.