അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാർമാർക്ക് നിർദ്ദേശം നല്‍കിയത്. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നിർദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. അന്വേഷണത്തിന് സബ് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഡിസംബര്‍ മാസം ഉയര്‍ന്ന ആരോപണമാണ് ഇത്. ക്വാറി മാഫിയയുമായുള്ള ബന്ധം ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉൾപ്പെടെ സി വി വര്‍ഗീസിനെതിരെ ഉയര്‍ന്നിരുന്നു. പരാതി ഡിസംബര്‍ 11നാണ് കളക്ടര്‍ക്ക് പരാതി കിട്ടിയിട്ടുള്ളത്. പരാതിക്കാരൻ പേര് വെളിപ്പെടുത്താതെയാണ് പരാതി നൽകിയിട്ടുള്ളത്. ജീവനില്‍ കൊതിയുള്ള ഒരു പൊതു പ്രവര്‍ത്തകൻ എന്ന് മാത്രമാണ് കത്തില്‍ എഴുതിയിട്ടുള്ളത്.സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ ഈ പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന പല ഭാങ്ങളിലും അനധകൃത പാറ പൊട്ടിക്കല്‍ നടക്കുന്നുണ്ട്. ഇതിന് പൊലീസും രാഷ്ട്രീയക്കാരും ഒത്താശ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.