ആശ വർക്കേഴ്സിൻ്റെ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവും പകലും കഷ്ടപ്പെടുന്നവരാണ് ആശ വർക്കേഴ്സ്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടു പോകണം. ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.KV തോമസിന്റെ ഒരുമാസം ശമ്പളം മാത്രമാണത്. കെ വി തോമസിന്റെ ശമ്പളം 5 ലക്ഷം ആയി വർധിപ്പിക്കാൻ പോകുന്നു എന്നാണ് അറിയുന്നത്. കെ വി തോമസ് സി പി എമ്മിൻ്റെയും ബി ജെ പി യുടെയും സഹപ്രവർത്തകൻ. ഖജനാവ് കാലിയാക്കലാണ് കെ വി തോമസ് ചെയ്യുന്നത്. മറ്റൊരു ജോലിയും ഡൽഹിയിൽ ഇല്ലെന്നും സുധാകരൻ വിമർശിച്ചു.അതേസമയം ആശാ വർക്കർമാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ദേശിയ തലത്തില്‍ ആശ പ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം. ആശ പ്രവര്‍ത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ആശ പ്രവർത്തകർ സമൂഹത്തിന് നൽകുന്ന സംഭാവനയ്ക്ക് ആനുപാതികമായി വേതനം നൽകുന്നില്ലെന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ സംഭാവന നൽകുന്നവർക്ക് പലപ്പോഴും ഏറ്റവും കുറഞ്ഞ തുക മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് വിരോധാഭാസം.ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള ഏതൊരു ദുരിതത്തിനും ഡോക്ടർമാരുമായി കൂടിയാലോചിക്കുന്നതിന് മുമ്പ് ആദ്യം പ്രതികരിക്കുന്നത് ആശ വർക്കറാണെന്ന് എൻഎച്ച്ആർസി ഇന്ത്യ അംഗം ജസ്റ്റിസ് (ഡോ) ബിദ്യുത് രഞ്ജൻ സാരംഗി പറഞ്ഞു. അതിനാൽ, സാമൂഹ്യപ്രവർത്തകരെന്ന നിലയിൽ അവരുടെ പങ്കിന് മതിയായ പ്രതിഫലം നൽകി അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു