കെ.സി.വേണുഗോപാലിന്റെ ഹര്‍ജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. കെ.സി. വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ മേലാണ് നടപടി. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ ശോഭാസുരേന്ദ്രന്റെ പരാമർശങ്ങൾക്കെതിരെയാണ് മാനനഷ്ടത്തിന് KC വേണുഗോപാൽ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നേരത്തെ കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രനെതിരായി പരാതിയും നല്‍കിയിരുന്നു.പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വ്വം നടത്തിയ പച്ച നുണ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ കൂട്ടാക്കിയില്ല. ഇതിനെതിരെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.