ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും കണ്ടെത്താനായില്ല. കടുവ കാട് കയറിയെന്നാണ് സംശയം. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാളെയും തുടരും. കടുവക്കായി കൂട് സ്ഥാപിക്കും. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.രാവിലെ മുതൽ സ്നിഫർ ഡോഗിനെ എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും ജനവാസ മേഖലയോട് രണ്ട് കിലോമീറ്റർ ചുറ്റളവിൽ കടവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് കടുവ നീങ്ങിയതായി ദൗത്യ സംഘം കണ്ടെത്തി. ഇവിടങ്ങളിൽ രണ്ട് കൂടുകൾ കൂടി സ്ഥാപിക്കും.അനുകൂല സാഹചര്യം ഉണ്ടായാൽ മയക്ക് വെടി വെക്കും. സുരക്ഷ ഉറപ്പാക്കണമെന്ന് തോട്ടം തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ജനവാസ മേഖലയിൽ സുരക്ഷ ഉറപ്പാക്കും. പരീക്ഷ നടക്കുന്ന സ്കൂളിനും സുരക്ഷ നൽകുമെന്നും വനം വകുപ്പ് വ്യക്തമാക്കി