കുറവിലങ്ങാട്:ഒഡീഷയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിൻ്റെ തോട്ടുവായിലെ വലിയകുളം കുടുംബ വീട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സന്ദർശിച്ചു. ഫാദർ ജോഷി ജോർജിൻ്റെ സഹോദരൻ ലക്നൗവിൽ പുരോഹിതനായ ഫാ.സാവിയോ വലിയകുളം ആക്രമണത്തിന്റെയും മർദ്ദനത്തിന്റെയും വിശദാംശങ്ങൾ ജോസ് കെ മാണിയെ ധരിപ്പിച്ചു.പള്ളിയിൽ കയറി പെൺകുട്ടികൾ അടക്കമുള്ളവരെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് അക്രമകാരികൾക്ക് ഒപ്പം പോലീസും ചേർന്ന് ഫാദർ ജോഷി ജോർജിനെയും പള്ളിയിൽ ഉണ്ടായിരുന്നവരെയും ക്രൂരമായി മർദ്ദിച്ചത്.പാക്കിസ്ഥാനിൽ നിന്നും എത്തി മതപ്രചരണം നടത്തുന്നു എന്ന് ആരോപിച്ചാണ് അക്രമകാരികൾ അഴിഞ്ഞാടിയത്.പള്ളിയിൽ നിന്നും തൊട്ടടുത്ത ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയി അധിക്ഷേപം ചൊരിഞ്ഞ് അവിടുന്നും പോലീസ് നോക്കി നിൽക്കെ ഫാ. ജോഷി ജോർജിനും സഹ വികാരി ഫാ.ദയാനന്ദനും ഒപ്പമുണ്ടായിരുന്നവർക്കും മർദ്ദനമേൽക്കേണ്ടി വന്നു. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ സഹ വികാരി ഫാ.ദയാനന്ദ ബഹ്റാംപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും കുടുംബം ജോസ് കെ മാണിയെ അറിയിച്ചു.