മുനമ്പം വിഷയത്തില്‍ ബി ജെ പി കുളം കലക്കി മീന്‍ പിടിക്കാനാണ് ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വഖഫ് നിയമ ഭേദഗതിയാണ് മുനമ്ബം പ്രശ്‌നത്തിന്റെ പരിഹാരമെന്ന് ബി ജെ പി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ബി ജെ പി പ്രചരണം പൊളിഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രിയുടെ വാക്കുകൾ: മുനമ്ബത്തുകാര്‍ക്ക് ഉള്ള ആവശ്യം അവിടെ അവര്‍ കുറച്ച് കാലമായി താമസിക്കുകയാണ്. ആ താമസിക്കുന്നവര്‍ക്ക് ഇറങ്ങി പോകേണ്ടി വരുന്ന വിഷയം വല്ലാത്ത പ്രയാസം സൃഷ്ടിക്കുന്നതാണ്. അത് ഒഴിവാക്കി കിട്ടണം എന്നുള്ളതാണ് അവരുടെ പ്രധാനപ്പെട്ട വിഷയം. അക്കാര്യത്തില്‍ ദീര്‍ഘകാലമായി താമസിക്കുന്നവര്‍ എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാനാകും എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാമുഖ്യം കൊടുത്തത്.അതിന്റെ ഭാഗമായി എന്താണ് ചെയ്യാന്‍ സാധിക്കുക എന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷനെ നിയമിച്ചത്. അതില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായി. പക്ഷെ ഹൈക്കോടതി അത് മുന്നോട്ട് പോകാന്‍ അനുവദിച്ചിട്ടുണ്ട്. ആ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ആ സമയത്ത് ആ പ്രദേശത്ത് സമരം നടത്തുന്ന ആള്‍ക്കാരോട് പൊതുവെ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു.ഇത്തരമൊരു സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ കാക്കുക എന്നൊരു അഭ്യര്‍ത്ഥന നടത്തിയെങ്കിലും അത് അവര്‍ സ്വീകരിച്ചില്ല. അവര്‍ക്കെന്തോ മറ്റ് ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ ചിലര്‍ പോയി പറഞ്ഞപ്പോള്‍ ഉണ്ടായതാണ്. ഇത് വഖഫുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടിയാണല്ലോ. അതില്‍ എങ്ങനെയൊക്കെ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാന്‍ പറ്റും, കുളം കലക്കി മീന്‍ പിടിക്കുക എന്ന് പറയില്ലേ അങ്ങനെയൊരു നടപടിയിലാണ് ചിലര്‍ വലിയ താല്‍പര്യം കാണിച്ചത്.യഥാര്‍ത്ഥത്തില്‍ അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ബിജെപി തന്നെയാണ്. സംഘപരിവാറിന്റെ അജണ്ട എന്ന നിലയ്ക്കാണ് ആ കാര്യങ്ങള്‍ വന്നത്. വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്ബം വിഷയത്തിന്റെ ശാശ്വത പരിഹാരം എന്ന് പറഞ്ഞ് കൊണ്ടുള്ള പ്രചരണം ചിലര്‍ അഴിച്ചുവിട്ടു. അത് പൂര്‍ണ തട്ടിപ്പാണ് എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്.നമ്മുടെ രാജ്യത്തുള്ള മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റേയും ഫെഡറലിസത്തിന്റേയുമെല്ലാം ലംഘനം അതില്‍ കാണാന്‍ സാധിക്കും. മുസ്ലീം അപരവല്‍ക്കരണത്തിനുള്ള അതുവഴി രാഷ്ട്രീയ നേട്ടത്തിനുള്ള അവസരങ്ങളായിട്ടാണ് ഈ ബില്ലിനെ സംഘപരിവാര്‍ കണ്ടത്. ഇത് ഇപ്പോള്‍ മുസ്ലീമിനെതിരെ എന്ന് ചിന്തിക്കുന്നുണ്ടെങ്കിലും അത് മുസ്ലീമിനെതിരെ മാത്രമല്ല നില്‍ക്കുക. അതാണ് ഓര്‍ഗനൈസറിലെ ലേഖനം പിന്നീട് വ്യക്തമാക്കിയത്.അവര്‍ പറഞ്ഞത് ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സ്വത്തുക്കള്‍ വളരെ കൂടുതലാണ് എന്നാണ്. ഇതില്‍ ഒരുകാര്യം മറന്ന് പോകരുത്. ആര്‍എസ്‌എസിനും സംഘപരിവാറിനും അടിസ്ഥാന നിലപാടുണ്ട്. അത് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായിട്ടാണ് ന്യൂനപക്ഷങ്ങളെ അവര്‍ കാണുന്നത്. വെറുപ്പിന്റെയും വിഭജനത്തിന്റേയും രാഷ്ട്രീയമാണ് അതിന്റെ ഉള്ളടക്കമായി വന്നത്.