ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായി ഭീകരർക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് സൈന്യം. വനമേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്. രണ്ടു ഭീകരർ കൂടി വനമേഖലയിൽ ഉണ്ടെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്. ഇന്നലെ കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരെ തിരിച്ചറിയാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങൾ അടക്കം കണ്ടെത്തുകയും ചെയ്തു.അതേസമയം ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചാത്രൂ മേഖലയിലെ സിങ്പ്പോര പ്രദേശത്ത് നാലു ഭീകരരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സുരക്ഷസേന തെരച്ചിലിൽ തുടങ്ങിയത്. പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ സേനയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 6.50 ഓടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെയ്ഫുള്ള, ഫർമാൻ, ആദിൽ ഉൾപ്പെടെയുള്ള ഭീകരരെയാണ് സൈന്യം വളഞ്ഞതെന്നാണ് വിവരം. ഇതിൽ രണ്ട് ഭീകരരെയാണ് സേന വധിച്ചത്. മറ്റുള്ളവർക്കായി ശക്തമായ തെരച്ചിൽ തുടരുകയാണ്. വനമേഖലയിൽ നീരീക്ഷണത്തിന് ഹെലികോപ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇദ്ദേഹം വീരമൃത്യു വരിച്ചെന്ന് സൈന്യം പിന്നീട് അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൈനികൻ സിപോയ് ഗെയ്ക്ലവാദ് പി സന്ദീപാണ് വീരമൃത്യു വരിച്ചതെന്നാണ് വിവരം.