ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാനയം വന്നതും നിയമനിർമാണം നടത്തുന്നതും അടുത്തമാസം കോൺക്ലേവ് തീരുമാനിച്ചതും അതിൻ്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹേമാ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി.35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം കൂടി അവസാനിപ്പിച്ച് കോടതികളിൽ റിപ്പോർട്ട് നൽകും.