സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉറപ്പ് നൽകി. ഇന്ന് ദില്ലിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നടന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലെ ചർച്ചയിലാണ് ഉറപ്പ്. കൂരിയാട് ദേശീയ പാത നിർമ്മാണം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദേശീയപാത നിർമ്മാണത്തിൻ്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ നൽകിയ തുക, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടപെടണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പാത ഉദ്യോഗസ്ഥർ കേരളത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും പുറമെ സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സംസ്ഥാനത്തിൻ്റെ ദില്ലിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊഫ.കെ വി തോമസ് എന്നിവർ പങ്കെടുത്തു.