കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആശമാരുടെ രാപകൽ സമരയാത്ര 18ന് മഹാറാലിയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തും.രാവിലെ 10ന് പിഎംജി ജംക്‌ഷനിൽ പ്രകടനം ആരംഭിക്കും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മഹാറാലി ഉദ്ഘാടനം ചെയ്യും.മേയ് 5ന് കാസർകോട്ടുനിന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച യാത്ര സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നാണ് തിരുവനന്തപുരത്ത് എത്തിയത്.ആശാ പ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിനു ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും 5-ാം തീയതിക്കു മുൻപ് മുടങ്ങാതെ ഓണറേറിയം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിത രാപകൽ സമരത്തിന്റെ തുടർച്ചയായാണ് രാപകൽ സമരയാത്ര തുടങ്ങിയത്.സെക്രട്ടേറിയറ്റിനു മുന്നിലെ രാപകൽ സമരം ഇന്ന് 127 ദിവസം പൂർത്തി യാക്കും.