പി വി അൻവറിനെ ഒപ്പം കൂട്ടിയിരുന്നുവെങ്കില്‍ നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25,000 വോട്ട് കടന്നേനെയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് വലിയ വിജയം നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനുപിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
‘ഞാനും കുഞ്ഞാലിക്കുട്ടിയും പി വി അൻവറിനെ കൂടെക്കൂട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. യുഡിഎഫ് എല്ലാക്കാലത്തും സിപിഎമ്മിനെതിരെ നിലപാട് സ്വീകരിച്ചവരെ കൂടെക്കൂട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അൻവറിനെ കൂടെ കൂട്ടേണ്ടതായിരുന്നു എന്നുതന്നെയാണ് നിലപാട്. അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടുകളാണ്. അങ്ങനെ വരുമ്ബോള്‍ 25,000ല്‍പ്പരം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. രണ്ടുതവണ എല്‍ഡിഎഫ് പിടിച്ച സീറ്റാണ് ഇത്തവണ ആര്യാടൻ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പിണറായി വിജയൻ ഇനി രാജിവയ്ക്കുകയാണ് വേണ്ടത്. ഇനി ഭാവികാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഇത് സെമിഫൈനല്‍ ആയിരുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ വിജയിക്കും’- രമേശ് ചെന്നിത്തല വ്യക്തമാക്കി.

