കീം റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഈ അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ നാളെ തുടങ്ങാനിരിക്കെ, കീം പരീക്ഷാ ഫലത്തിൽ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പരീക്ഷാഫലം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും, പുന:ക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്തത് 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിദ്യാർത്ഥികൾക്കായി ഹാജരാകും.തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിബിഎസ് ഇ വിദ്യാർത്ഥികൾ തടസ ഹർജിയും സമർപ്പിച്ചിട്ടുണ്ട്. കീം ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് കേരള സിലബസ് വിദ്യാർത്ഥികൾ ഹർജിയിൽ പറയുന്നു. സ്റ്റേ ഇല്ലെങ്കിൽ അപരിഹാര്യമായ നഷ്ടമുണ്ടാകും. റാങ്ക് ലിസ്റ്റിൽ സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ വിദ്യാർത്ഥികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്പെക്ടസിൽ ഭേദഗതി കൊണ്ടുവന്നത്. അക്കാര്യം മനസിലാക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടു. മാർക്ക് സമീകരണം സംബന്ധിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രോസ്പെക്ടസിലെ ഭേദഗതി. പുതിയ റാങ്ക് ലിസ്റ്റ് തങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

