പതിവ് പരിശോധനയ്ക്കായി എന്മോർ-ഗുരുവായൂർ എക്സ്പ്രസിൽ കയറിയതായിരുന്നു റെയിൽവെ പോലീസ്. കായംകുളം സ്റ്റേഷൻ വിട്ടപ്പോൾ ഒരു കോച്ചിൽ പോലീസ് യൂണിഫോമിലിരിക്കുന്ന ആളെക്കണ്ട് അവർ സല്യൂട്ട് കൊടുത്തു. തിരിച്ചും കിട്ടി സബ്ഇൻസ്പെക്‌ടർ വക ഒരു സല്യൂട്ട്. പക്ഷേ, ‘ഇതിങ്ങനെയൊന്നുമല്ലെടാ.. എന്ന ഡയലോഗിനെ അന്വർത്ഥമാക്കും വിധമായിരുന്നു എസ്‌ഐയുടെ തിരിച്ചുള്ള സല്യൂട്ട്.എസ്ഐയുടെ ചുമലിൽ നക്ഷത്രമുണ്ട്, നെയിംപ്ലേറ്റുണ്ട്, യൂണിഫോമിലെ എല്ലാം കിറുകൃത്യം, തൊപ്പിയുമുണ്ട്. പോലീസുകാർക്ക് ചെറിയൊരു വശപ്പിശക് തോന്നി. പുലർച്ചെ യൂണിഫോമിട്ട് എങ്ങോട്ടാവും യാത്രയെന്ന് പോലീസുകാർക്ക് സംശയമായി. ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. പോലീസാവുകയെന്ന തന്റെ സ്വപ്‌നത്തെക്കുറിച്ച് മുപ്പതുകാരൻ മനസ് തുറന്നു. യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനാകുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നുവെന്നും എഴുതിയ പരീക്ഷകൾ തന്നെ തുണച്ചില്ലെന്നുമായിരുന്നു നെടുമങ്ങാട് സ്വദേശിയുടെ പരിഭവം.

