റഷ്യ- യുക്രൈൻ യുദ്ധത്തില്‍ പല കാര്യങ്ങളിലും ധാരണയിലെത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുഎസിലെ അലാസ്‌കയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ച അവസാനിച്ചു.ചർച്ച മൂന്നു മണിക്കൂർ നീണ്ടു. തുടർന്ന് ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്തി.ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാൽ അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് പറഞ്ഞു.ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടൻ സംസാരിക്കുമെന്നും അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ‘യുക്രെയ്ൻ സഹോദര രാജ്യമാണ്. എന്നാൽ റഷ്യയ്ക്ക് പല ആശങ്കകളുണ്ട്. വൊളോഡിമിർ സെലെൻസ്ക്‌കി സർക്കാരാണ് അതിലൊന്ന്.’ – പുട്ടിൻ പറഞ്ഞു.അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എല്‍മണ്ടോർഫ്-റിച്ചഡ്സണില്‍ നടന്ന ചർച്ചയില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. വ്ലാഡ്മിർ പുടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്, വിദേശകാര്യ നയവിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും ചർച്ചയില്‍ പങ്കെടുത്തു. നേരത്തെ ഡോണള്‍ഡ് ട്രംപും വ്ലാഡിമിർ പുട്ടിനും അടച്ചിട്ട മുറിയില്‍ ഒറ്റയ്‌ക്ക് ചർച്ച നടത്തുമെന്നായിരുന്നു റിപ്പോർട്ടുകള്‍. മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടിയാണ് ട്രംപും പുടിനും തമ്മിലുള്ള ചർച്ച നടത്തിയത്.
മോസ്കോയില്‍നിന്ന് മഗദാൻ എന്ന റഷ്യൻ നഗരത്തിലെത്തി അവിടെനിന്നാണ് പുടിൻ അലാസ്കയിലേക്കു പുറപ്പെട്ടത്. അമേരിക്കയുടെ വടക്കുപടിഞ്ഞാറേ അറ്റത്തുള്ള അലാസ്ക ഭൂമിശാസ്ത്രപരമായി റഷ്യയോട് അടുത്താണ്. മഗദാൻ – അലാസ്ക യാത്രയ്ക്ക് 4 മണിക്കൂർ മതി. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണില്‍ അലാസ്കയില്‍ ആദ്യമെത്തിയ ട്രംപ്, പുട്ടിന്റെ വരവിനായി കാത്തു. വ്യോമതാവളത്തിന്റെ ടാർമാക്കില്‍ വച്ച് പുട്ടിനെ ട്രംപ് ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. 6 വർഷത്തിനു ശേഷമാണ് ട്രംപും പുടിനും നേരിട്ടു കാണുന്നത്. തുടർന്ന് ചർച്ചാവേദിയിലേക്ക് ഇരുവരും ട്രംപിന്റെ കാറിലാണ് നീങ്ങിയത്. യുഎസിന്റെ ബി2, എഫ്22 യുദ്ധവിമാനങ്ങള്‍ പുടിനെ ആകാശാഭിവാദ്യം ചെയ്തു. ശീതയുദ്ധകാലത്ത് റഷ്യയെ ലക്ഷ്യമിട്ട് യുഎസ് നിർമിച്ച വിമാനങ്ങളാണിവ.
ഉച്ചകോടിയിലേക്ക് യുക്രെയ്ൻ പ്രസിഡന്റ് വ്ളോാഡ്മിർ സെലെൻസ്കിയെ ക്ഷണിക്കാതിരുന്നത് വലിയ വിമർശനങ്ങള്‍ക്കിടയാക്കിയിരുന്നു. യുക്രെയ്നെക്കൂടി ഉള്‍പ്പെടുത്തിയുള്ള സമാധാനചർച്ചയിലേക്കുള്ള പാലമായി അലാസ്ക ഉച്ചകോടി മാറുമെന്ന് സെലെൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചു. ‘യുദ്ധം മതിയാക്കാൻ സമയമായി. അതിനുവേണ്ടതു ചെയ്യേണ്ടതു റഷ്യയാണ്. അമേരിക്കയില്‍ ഞങ്ങള്‍ വിശ്വാസമർപ്പിക്കുകയാണ്’ – സെലെൻസ്കി പറഞ്ഞു. സെലെൻസ്കിയെക്കൂടി ഉള്‍പ്പെടുത്തി അലാസ്കയില്‍ രണ്ടാമതൊരു ഉച്ചകോടി വൈകാതെ തന്നെ നടന്നു കാണാൻ ആഗ്രഹമുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.

